കൊച്ചി: ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കലാപം ഉള്‍പ്പടെ കേരളത്തില്‍ വലിയ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരം. തങ്ങളുടെ ശക്തികേന്ദ്രമല്ലാത്ത മൂന്ന് ജില്ലകളില്‍ സ്ഫോടനം നടത്താന്‍ അംഗങ്ങള്‍ പദ്ധതിയിട്ടിരുന്നതായാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്കുന്ന സൂചന. എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ടകളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇതിനുള്ള പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനിടെയാണ് കനകമലയില്‍ നിന്ന് ആറംഗം സംഘം പിടിയിലാകുന്നത്.
ഒരു പ്രമുഖ സംഘടനയില്‍ പെടുന്ന കോഴിക്കോട് ജില്ലയിലെ നേതാവിനെ തലയറുത്ത് കൊന്ന് പ്രദര്‍ശിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയും കേരളത്തില്‍ മതധ്രൂവീകരണം പൂര്‍ണമായി നടപ്പാക്കുകയും ആയിരുന്നു ഉദ്ദേശം. രണ്ട് ജഡ്ജിമാരെയും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥനെയും ചില രാഷ്ട്രീയ നേതാക്കാളെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.
കൊച്ചിയില്‍ ചേര്‍ന്ന എന്‍ഐഎയും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നുള്ള യോഗത്തില്‍ കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പലരും സംഘടനയുടെ നിരീക്ഷണത്തിലാണ്. ഭീകരസംഘടനയായ ഐ.എസുമായി അറസ്റ്റിലായ മലയാളികളുടെ ബന്ധമന്വേഷിച്ച് അഫ്ഗാനിസ്ഥാനിലെത്തിയ എന്‍.ഐ.എ.സംഘത്തിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. ഐ.എസിന്റെ കേരളഘടകം തലവനായ കണ്ണൂര്‍ സ്വദേശിയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സംഘത്തിന് ലഭിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലാണ് ഇയാള്‍ ഐ.എസ്. പരിശീലനം നേടിയതെന്നും വ്യക്തമായിട്ടുണ്ട്.
എന്‍.ഐ.എയുടെ അഞ്ച് സംഘങ്ങളാണ് ഇപ്പോള്‍ ഐ.എസ്. കേസ് അന്വേഷിക്കുന്നത്. ഇതില്‍ ഒരു സംഘമാണ് അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഐ.എസിന്റെ ചാവേറാകാന്‍ കേരളത്തില്‍ നിന്ന് ചില യുവതികളെ സംഘടിപ്പിക്കാനും ഇയാളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. വൈക്കം സ്വദേശിനിയായ ഒരു യുവതിയടക്കം ഏതാനുംപേരെ ചാവേറാക്കാനായിരുന്നു കേരളഘടകത്തിന്റെ ലക്ഷ്യം. ചെന്നൈയില്‍ പഠിക്കുമ്പോഴാണ് യുവതി സിറിയയിലേക്ക് പോയത്. ചാവേറാക്രമണത്തിന്റെ രീതികളെക്കുറിച്ച് ഈ യുവതിയെ പഠിപ്പിച്ചശേഷം കൂടുതല്‍ മലയാളി യുവതികളെ എത്തിക്കാനായിരുന്നു ശ്രമം. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘം ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post