തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി മലബാർ ദേവസ്വം ബോർഡും. ക്ഷേത്ര നിവേദ്യങ്ങളിലും പ്രസാദങ്ങളിലും അരളിപ്പൂവ് ഒഴിവാക്കിയുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് മലബാർ ദേവസ്വം ബോർഡും തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നാളെയിറങ്ങുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസഡന്റ് എം.ആർ മുരളി പറഞ്ഞു.
ഇനിമുതൽ തിരുവിതാംകൂർ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, നിവേദ്യം, അർച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. നാളെ മുതൽ തന്നെ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. നിവേദ്യ സമർപ്പണ പൂജയിൽ അരളിപ്പൂവ് ഉപയോഗിക്കുന്നില്ലെന്ന് അതത് ക്ഷേത്രം സബ് ഓഫീസർമാരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ സമൂഹത്തിൽ ഉണ്ടായ ആശങ്കയെ തുടർന്നാണ് നടപടി. സൂര്യയുടെ മരണത്തിന് പിന്നാലെ അരളിപ്പൂ ഉപയോഗിക്കുന്നതിൽ ആശങ്കയറിയിച്ച് ക്ഷേത്രം ജീവനക്കാരും ഭക്തരും രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് ബോർഡ് യോഗം ചേരുകയും ചെയ്തിരുന്നു. ഇതിലാണ് അരളി പൂവ് ഒഴിവാക്കാമെന്ന തീരുമാനം ഉയർന്നുവന്നത്.
കഴിഞ്ഞ മാസം 28നായിരുന്നു യുകെയിലേക്ക് ജോലിക്കായി പോകുന്നതിനിടെ സൂര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള വഴിമദ്ധ്യേ സൂര്യ നിരവധി തവണ ഛർദ്ദിച്ചു എങ്കിലും വീട്ടുകാർ ഗൗരവമാക്കി എടുത്തിരുന്നില്ല.
കാർഡിയാക് ഹെമറേജ് ഉണ്ടായത് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി സൂര്യ അരളി പൂവ് കടിച്ച് തിന്നിരുന്നു. ഇതിൽ നിന്നുള്ള വിഷബാധയാകാം മരണത്തിന് കാരണം ആയത് എന്നാണ് ഡോക്ടർമാരുടെയും സംശയം.
Discussion about this post