ഡല്‍ഹി: 3727 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗി അറസ്റ്റില്‍. സഹോദരന്‍ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം ഖെയ്താന്‍ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ആദ്യമായാണ് ഇന്ത്യയുടെ സേനാമേധാവിയായ ഒരാള്‍ പ്രതിയാവുകയോ അറസ്റ്റിലാവുകയോ ചെയ്യുന്നത്. ഇംഗ്ലണ്ടിലെ അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയുമായി കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴ നല്‍കി കമ്പനിയെ സഹായിച്ചുവെന്നാണ് ത്യാഗിക്കെതിരായ കുറ്റം.
2004-2005 കാലത്ത് ത്യാഗിക്ക് വന്‍ തുക ലഭിച്ചതായും കണ്ടെത്തി. ഈ കാലത്ത് നടന്ന ത്യാഗിയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധനയിലാണ്. ഇറ്റലിയിലും ഇന്ത്യയിലും നടന്ന പ്രാഥമിക അന്വേഷണത്തില്‍ ത്യാഗി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2004ല്‍ നിരവധി തവണ ഇടനിലക്കാരുമായി ബന്ധപ്പെട്ട ത്യാഗി ഗൈഡോ റാള്‍ഫ് ഹാഷ്ച്‌കെ, കാര്‍ലോ ജെറോസ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഗസ്ത വെസ്റ്റ്‌ലാന്റിന്റെ മാതൃ കമ്പനി ഫിന്‍ മെക്കാനിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി 2005ല്‍ ചര്‍ച്ച നടത്തി. ഏതാനും മാസം മുന്‍പ് ത്യാഗിയെ സിബിഐ പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
സിബിഐ എഫ്‌ഐആറില്‍ ത്യാഗിയും ഇടനിലക്കാരും അടക്കം 18 പേര്‍ക്കെതിരെയാണ് സിബിഐ കേസ്. ഈ വര്‍ഷം ഏപ്രിലില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ത്യാഗിയെ ചോദ്യം ചെയ്തിരുന്നു. 360 കോടി കോഴയായി ചെലവഴിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. 2005 ഡിസംബര്‍ 31ന് വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ത്യാഗി 2007ല്‍ വിരമിച്ചു.
സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഇടനിലക്കാരുടെ ഡയറിയിലുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് സിബിഐ നല്‍കുന്ന വിവരം.
Discussion about this post