തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ കൂടുതല്‍ പരാതികള്‍. ക്യാംപസില്‍ സര്‍വകലാശാല ഉപസമിതി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പേരൂര്‍ക്കട സിഐ ഓഫിസില്‍ പുതിയ പരാതികള്‍ എത്തിയത്. കോളെജില്‍ പട്ടിക ജാതിക്കാരെ പീഡിപ്പിക്കുന്നെന്ന് കാട്ടിയും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും പരാതിയില്‍ പറയുന്നു. ക്യാമ്പസില്‍ ദളിത് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്.
പ്രവേശന സമയത്ത് പട്ടികജാതിക്കാര്‍ക്ക് ഗ്രാന്റ് ലഭിക്കില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അര്‍ഹതപ്പെട്ട വിദ്യാഭ്യാസ ഗ്രാന്റും ഹോസ്റ്റലില്‍ താമസസൗകര്യവും നിഷേധിച്ചുവെന്നും ഹാജര്‍ നിഷേധിക്കുന്ന സാഹചര്യങ്ങളും പലതവണ നേരിടേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനെ ചോദ്യംചെയ്തപ്പോള്‍ പട്ടികജാതിക്കാരെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും എല്‍എല്‍ബി വിദ്യാര്‍ഥി നല്കിയ പരാതിയില്‍ പറയുന്നു. പട്ടികജാതിക്കാരനായ തന്നെ പെട്ടിചുമക്കാനും ഭക്ഷണം വിളമ്പാനും നിയോഗിച്ചെന്ന് മറ്റൊരു വിദ്യാര്‍ഥിയും പരാതി നല്‍കിയിട്ടുണ്ട്. പേരൂര്‍ക്കടയില്‍ ലക്ഷ്മി നായര്‍ തുടങ്ങിയ ഹോട്ടലിന്റെ നോട്ടീസ് പാതയോരത്ത് വിതരണം ചെയ്യാന്‍ നിയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. ലക്ഷ്മി നായരുടെ മകന് വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി കോളേജില്‍ പഠിക്കുകയാണ്. ഇവരാണ് ദലിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് മറ്റൊരു പരാതി.
പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് ഇന്നലെ ലക്ഷ്മി നായര്‍ അറിയിച്ചിരുന്നു. ഇവരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് 13-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍വകലാശാല നിയോഗിച്ച എട്ടംഗ ഉപസമിതിക്ക് മുന്‍പാകെ പരാതി നല്‍കാനുണ്ടെന്ന് അറിയിച്ചിരിക്കുന്നത് 300 ഓളം പേരാണ്. ഓരോ വിദ്യാര്‍ഥിയെയും പ്രത്യേകം പ്രത്യേകം വിളിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക.
അതേസമയം ബുധനാഴ്ച മുതല്‍ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post