ന്യൂഡൽഹി : മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനൊരുങ്ങി ബിജെപി. അറുപത് സീറ്റുകളിലും മത്സരിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നാഗാലാന്റ് തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി ചേർന്നാകും മത്സരിക്കുക. 60 ൽ 20 സീറ്റിലും ബിജെപി മത്സരിക്കുമെന്നാണ് വിവരം.
‘എം-പവർ’ (മോദി പവർ) എന്നതാണ് മേഘാലയ തിരഞ്ഞെടുപ്പിലെ ബിജെപി ടാഗ് ലൈൻ എന്ന് ബിജെപി സെക്രട്ടറിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വവുമുള്ള ഋതുരാജ് സിൻഹ പറഞ്ഞു. ഇവിടുത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ട്. അഴിമതി രഹിത സർക്കാരും അതിവേഗ വികസനവും ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി മോദിയാണെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അഴിമതിയും വികസന ഇല്ലായ്മയും കൊണ്ട് മടുത്തിരിക്കുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ അവരിലേക്ക് എത്തുന്നുണ്ടങ്കിലും, അത് നടപ്പിലാക്കുന്നത് മികച്ചതാക്കാമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.
നാഗാലാൻഡിലെയും മേഘാലയയിലെയും ബിജെപി അദ്ധ്യക്ഷന്മാരായ ടെംജെൻ ഇംന അലോങ്, ഏണസ്റ്റ് മാവ്രി എന്നിവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വികസനത്തിൽ ഊന്നൽ നൽകുന്ന പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ നാഗാലാൻഡിലെ വോട്ടർമാരെ സ്വാധീനിക്കുമെന്ന് നാഗാലാൻഡിലെ ബിജെപി നേതാവ് പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങളിലും ഫെബ്രുവരി 27 ന് വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണൽ മാർച്ച് 2 നാണ്.
Discussion about this post