തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി. ക്രൈസ്ത സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുമായി ക്രൈസ്തവ സഭകളുടെയും കേരളത്തിലെ ജനങ്ങളുടെയും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ദളിത് ക്രൈസ്തവരുടെ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നുവെന്നും അദ്ദേഹം മനസ് തുറന്നാണ് സംസാരിച്ചതെന്നും കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.
‘ഭാരതത്തെ ഒന്നായാണ് പ്രധാനമന്ത്രി കാണുന്നത്. വികസന പരിപാടികളിൽ സഹകരിക്കാൻ കേരളവും തയാറാകണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി തന്നോട് പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാൻ സാധിച്ചതിൽ സഭാദ്ധ്യക്ഷൻമാർക്ക് ഏറെ സന്തോഷമുണ്ട്’, എല്ലാ പ്രശ്നങ്ങളേയും അദ്ദേഹം തുറന്ന മനോഭാവത്തോടെയാണ് കേട്ട് മനസിലാക്കിയത്. ആലഞ്ചേരി വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിനായി പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു.കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാൻ സാധിച്ചതിൽ സഭാദ്ധ്യക്ഷൻമാർക്ക് ഏറെ സന്തോഷമാണെന്നും കർദിനാൾ ആലഞ്ചേരി കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയാണ് ക്രൈസ്തവ സഭാ മേലദ്ധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ (മലങ്കര ഓർത്തഡോക്‌സ് സഭ), മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (മലങ്കര കത്തോലിക്കാ സഭ), ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ (ലത്തീൻ സഭ), ജോസഫ് മാർ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ), മാർ ഔഗിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കുര്യാക്കോസ് മാർ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post