ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ. അന്വേഷണ സംഘം അപകട സ്ഥലത്ത് എത്തി പ്രാഥമിക വിവര ശേഖരണം നടത്തി. ബോധപൂർവ്വം സൃഷ്ടിച്ച ദുരന്തമാണ് ഒഡീഷയിലേത് എന്നാണ് സിബിഐ സംഘത്തിന്റെയും പ്രാഥമിക നിഗമനം.
തിങ്കളാഴ്ചയാണ് സിബിഐ ഉദ്യോഗസ്ഥർ ബലാസോറിലെ അപകടസ്ഥലം സന്ദർശിച്ചത്. റെയിൽവേ ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. മണിക്കൂറുകളോളം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. അതീവ രഹസ്യമായി പഴുതടച്ചുള്ള അന്വേഷണമാണ് സിബിഐ നടത്തുന്നത്. അതുകൊണ്ടുതന്നെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ ഒഡീഷാ പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നതോടെ അന്വേഷണം കേന്ദ്ര റെയിൽവേ മന്ത്രാലയം സിബിഐയ്ക്ക് വിടുകയായിരുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 37, 38, 304, 34 എന്നീ വകുപ്പുകൾ പ്രകാരവും റെയിൽവേ നിയമത്തിലെ 153, 154, 175 എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം ഒഡീഷയിലെ ദുരന്തം കരുതികൂട്ടിയുണ്ടാക്കിയതാണെന്ന് കരുതുന്നത് എന്ന് റെയിൽവേ സുരക്ഷാ കമ്മീഷണർ ശൈലേഷ് കുമാർ പഥകും പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കട്ടെ. അപകടവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ആണ് പുറത്തുവരുന്നത്. അന്വേഷണത്തിൽ സത്യം തെളിയട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
അമിത വേഗതയിൽ എത്തിയ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗിൽ വരുത്തിയ മാറ്റമാണ് ഇതിന് കാരണം. ഇലക്ട്രോണിംഗ് ഇന്റർലോക്കിംഗിൽ മാറ്റമുണ്ടായതോടെ റൂട്ട് മാറി എക്‌സ്പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു. മനപ്പൂർവ്വം ആരോ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നു എന്നാണ് സംശയിക്കുന്നത് എന്നതും അദ്ദേഹം വ്യക്തമാക്കി.
Discussion about this post