ന്യൂഡൽഹി: അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെ ഇന്ത്യയിലെ ഓഫീസിൽ റെയ്ഡ്. വിദേശ സംഭാവന ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. 1.5 കോടി രൂപ നേരിട്ട് വിദേശത്ത് നിന്ന് ഓക്‌സ്ഫാം സ്വീകരിച്ചുവെന്ന് സിബിഐ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് പിന്നാലെയാണ് എഫ്ഐആർ ഫയൽ ചെയ്തത്.
2020 സെപ്തംബർ 29 മുതൽ പ്രാബല്യത്തിൽ വന്ന ഒരു ഭേദഗതിക്ക് ശേഷവും ഓക്‌സ്ഫാം ഇന്ത്യ മറ്റ് എൻജിഒകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് വിദേശ സംഭാവനകൾ കൈമാറുന്നത് തുടരുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.സെൻറർ ഫോർ റിസർച്ചിന് 12.71 ലക്ഷം രൂപ 2019-20 കാലത്ത് ഓക്‌സ്ഫാം നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.
എഫ്‌സിആർഎ ലൈസൻസ് പുതുക്കാൻ 2021ൽ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്‌സ്ഫാമിന്റെ വിദേശ ധനസഹായം തടഞ്ഞിരുന്നു. പിന്നാലെ വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ലൈസൻസ് റദ്ദാക്കി. ഓക്‌സ്ഫാമിന് ലഭിച്ച ഫണ്ടിലെ എഫ്‌സിആർഎ ലംഘനം ആരോപിച്ച് കഴിഞ്ഞ 2022 സെപ്തംംബറിൽ ആദായനികുതി വകുപ്പ് ഓക്സ്ഫാമിന്റെ ഡൽഹി ഓഫീസിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ എഫ്‌സിആർഎയുടെ വ്യവസ്ഥകൾ മറികടക്കാൻ ഓക്‌സ്ഫാം ഇന്ത്യ പദ്ധതിയിടുന്നത് തെളിയിക്കുന്ന ഇമെയിലുകൾ കണ്ടെടുത്തിരുന്നു.
Discussion about this post