ന്യൂഡൽഹി: കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ബില്ലുകൾ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഐപിസി,സിആർപിസി,ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ അടിമുടി മാറ്റുന്നതാണ് പുതിയ ബിൽ. 1860ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ ന്യായ സംഹിത നിലവിൽ വരും. ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യയും നിലവിൽ വരും. രാജ്യത്ത് നീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ക്രമിനൽ നിയമങ്ങളിൽ സമഗ്ര മാറ്റം കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ കൊളോണിയൽ ചരിത്രത്തിൽ കുതിർന്നിരിക്കുന്ന 19 ാം നൂറ്റാണ്ടിലെ മൂന്ന് നിയമങ്ങൾ മാറ്റി സ്ഥാപിക്കുമെന്ന് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിക്കവെ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
‘ഓഗസ്റ്റ് 16 മുതൽ, സ്വാതന്ത്ര്യത്തിന്റെ 75 മുതൽ 100 വർഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ ഐപിസി (1857), സിആർപിസി (1858), ഇന്ത്യൻ എവിഡൻസ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് രൂപം കൊടുത്തവയായിരുന്നു അസാധുവാക്കപ്പെട്ട നിയമങ്ങളൊക്കെ. നീതി നടപ്പാക്കുന്നതിനേക്കാൾ ശിക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു അവയ്ക്കെല്ലാം. ഇത് മാറ്റിയെഴുതുന്നതിലൂടെ, നിയമങ്ങൾ ഇന്ത്യൻ പൗരൻറെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണെന്ന ചിന്ത കൊണ്ടുവരും. ശിക്ഷയല്ല നീതി നൽകാനാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും ക്രിമിനൽ നിയമങ്ങളിലെ അടിമത്തത്തിന്റെ 475 അടയാളങ്ങൾ സർക്കാർ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, രാജ്യത്തിനെതിരായ കുറ്റങ്ങൾ എന്നിവയ്ക്കുള്ള നിയമങ്ങൾക്ക് മുൻഗണന നൽകുമെന്നും അമിത് ഷാ അറിയിച്ചു.
ഐപിസിക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’യാണ് പുതിയ നിയമം. ഐപിസിയിൽ 511 സെക്ഷുകൾ ഉണ്ടായിരുന്നതെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകൾ ഭേദഗതി ചെയ്യും. സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിൽ നിയമം വരും.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം(ഐപിസിയുടെ 124 എ വകുപ്പ്) റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹം എന്ന വാക്ക് നിർദ്ദിഷ്ട നിയമത്തിലില്ല. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയിൽ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
‘ആരെങ്കിലും, മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട്, വാക്കുകളിലൂടെയോ, സംസാരിക്കുന്നതോ എഴുതിയതോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രതിനിധാനം വഴിയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ അല്ലെങ്കിൽ സാമ്പത്തിക മാർഗങ്ങളിലൂടെയോ, അല്ലെങ്കിൽ വേർപിരിയൽ അല്ലെങ്കിൽ സായുധ കലാപം അല്ലെങ്കിൽ അട്ടിമറിക്ക് ആവേശം പകരുകയോ ശ്രമിക്കുകയോ ചെയ്യുന്നു. വിഘടനവാദ പ്രവർത്തനങ്ങളുടെ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തിനോ ഐക്യത്തിനോ അഖണ്ഡതയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, അല്ലെങ്കിൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുകയോ ചെയ്താൽ ജീവപര്യന്തം തടവോ ഏഴു വർഷം വരെ തടവോ പിഴയോ ആവും ഇനി മുതൽ ശിക്ഷ.
കുറ്റ കൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഫോറൻസിക് സംഘങ്ങളുടെ പരിശോധന നിർബന്ധമാക്കും. ഏഴു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കേസുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കില്ല. സാധാരണ കേസുകളുടെ അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം കേസന്വേഷണത്തിന് 180 ദിവസം അനുവദിക്കും.ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി വരുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്.
Discussion about this post