ബംഗലൂരു: കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടക കലാപത്തിലേക്ക് നീങ്ങുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ് നേതാക്കൾ. പരാമർശം പ്രകോപനപരമാണെന്നും പ്രതിപക്ഷത്തെ താറടിച്ചുകാണിക്കാനും ശത്രുതയും വിദ്വേഷവും വളർത്തുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു.
പാർട്ടി കർണാടക അധ്യക്ഷൻ ഡികെ ശിവകുമാർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, ഡോ. പരമേശ്വർ എന്നിവരാണ് ബംഗലൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. അമിത് ഷായ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിലും പരാതി നൽകിയത്.
കർണാടകയിലെ ബെലഗാവിയിൽ കഴിഞ്ഞ ദിവസം സംസാരിക്കവേ ആയിരുന്നു അമിത് ഷായുടെ പരാമർശം. കോൺഗ്രസ് ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ നാടുവാഴി രാഷ്ട്രീയം കർണാടകയിൽ അതിന്റെ ഏറ്റവും ഉന്നതിയിലെത്തുമെന്നും കലാപങ്ങൾ കർണാടകയെ ഏറ്റവും വിഷമിപ്പിക്കുന്ന അവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അബദ്ധത്തിൽ ഇനി ഒരിക്കൽ കൂടി കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഴിമതിയും പ്രീണന രാഷ്ട്രീയവുമൊക്കെ അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിലെത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. പരാമർശത്തിനെതിരെ പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും മുതിർന്ന നേതാവ് ജയ്‌റാം രമേശും ഉൾപ്പെടെയുളളവർ പ്രതികരിച്ചിരുന്നു.
Discussion about this post