ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബിബിസയെ നിരോധിച്ചിരുന്നു എന്ന കാര്യം കോൺഗ്രസ് ഒരിക്കലും മറക്കരുതെന്ന് ബിജെപി. വാർത്താ മാദ്ധ്യമങ്ങളുമായോ, മറ്റ് സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് പ്രാദേശിക നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. നിയമാനുസൃതമായ നടപടികളാണ് നിലവിൽ സ്വീകരിച്ചുവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് സർവ്വേ നടത്തിയതിന് പിന്നാലെയാണ് ബിജെപി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്തുകൊണ്ടാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബിബിസിക്ക് ക്ലീൻ ചിറ്റ് നൽകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ‘എന്തുകൊണ്ടാണ് അവർക്ക് കാത്തിരിക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് കോൺഗ്രസ് എപ്പോഴും ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നത്?’ ഇത് ഒരു പതിവ് സർവേയാണ്. ഏജൻസിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു, എന്നാൽ അവർ പ്രതികരിക്കാത്തതിനെ തുടർന്നാണ് സർവേ നടത്തിയതെന്നും ഭാട്ടിയ പറഞ്ഞു.
ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സംഘടനയാണ് ബിബിസി. ഇന്ത്യയ്ക്കെതിരെ ദുരുദ്ദേശ്യത്തോടെ പ്രവർത്തിച്ചതിന്റെ ചരിത്രമാണ് ബിബിസിക്കുള്ളത്. ബിബിസിയുടെ പ്രചരണവും കോൺഗ്രസ് അജണ്ടയും ഒരുമിച്ചാണ് പോകുന്നത്. സ്വന്തം നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ബിബിസിക്ക് നിരോധനം ഏർപ്പെടുത്തിയ കാര്യം കോൺഗ്രസ് മറക്കരുത്.
ഒരു ഭീകരനെ ‘ഊർജ്ജം നിറഞ്ഞ തീവ്രവാദി’ എന്ന് വിശേഷിപ്പിക്കുകയും നിറങ്ങളുടെ ഉത്സവമായ ഹോളിയെ ‘വൃത്തികെട്ട’ ഉത്സവമെന്ന് പറയുകയും ചെയ്തത് ബിബിസിയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈ ഏജൻസി, ഇന്ത്യൻ ഭരണഘടനയോട് എന്നും വിയോജിപ്പാണ് കാണിച്ചിട്ടുള്ളത്.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ബിബിസിയെ ‘ബോൾഷെവിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ’ എന്നാണ് വിശേഷിപ്പിച്ചതെന്ന് ബിജെപി വക്താവ് പറഞ്ഞു. യുകെയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഒരു വ്യക്തിയുടെ വാക്കുകൾക്ക് നാം ശ്രദ്ധകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post