ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഇന്ത്യൻ ജനാധിപത്യത്തിനെതിരേയും കരുക്കൾ നീക്കുന്ന അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ കൂടുതൽ ഇടപെടലുകൾ പുറത്ത്. ഫ്രാൻസുമായി ഇന്ത്യ നേരിട്ട് നടത്തിയ റഫേൽ ഇടപാടിനെതിരെ ഫ്രാൻസിൽ പരാതി നൽകിയ സംഘടനയുമായും സോറോസിന് ബന്ധമുണ്ടായിരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നു. റഫേൽ കരാറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യൂഷനെ സമീപിച്ച ഷെർപ അസോസിയേഷനാണ് സോറോസുമായി ബന്ധമുള്ളത്.
2018 ലായിരുന്നു ഷെർപ അസോസിയേഷൻ റഫേൽ കരാറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ പിന്തുണയുള്ള സർക്കാരിതര സംഘടനയാണ് ഷെർപ അസോസിയേഷൻ. ഇന്ത്യയിൽ ജനാധിപത്യപരമായി അധികാരമേറ്റ സർക്കാരിനെ തകർക്കാനുള്ള ശ്രമം സോറോസ് നേരത്തെ തന്നെ തുടങ്ങിയെന്നതിന്റെ തെളിവാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.
അദാനി വിഷയത്തിൽ നരേന്ദ്രമോദിക്കെതിരെ സോറോസ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിനെതിരെ തിരിഞ്ഞാൽ യുദ്ധമായി കണക്കാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചിരുന്നു. സോറോസിനെ സാമ്പത്തിക കുറ്റവാളി എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും സോറോസിനെതിരെ ആഞ്ഞടിച്ചു.
ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നടന്ന പല രാജ്യവിരുദ്ധ പ്രക്ഷോഭങ്ങളിലും സോറോസിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹിൻഡൻബർഗ് റിപ്പോർട്ട് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിടാനായിരുന്നു സോറോസിന്റെയും പ്രതിപക്ഷത്തിന്റെയും സ്രമം. ഇന്ത്യൻ ഓഹരി വിപണി തകരുമ്പോൾ അത് മോദിക്കെതിരെ തിരിച്ചു വിടാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇന്ത്യൻ സാമ്പത്തിക രംഗം സുശക്തമായിരുന്നതിനാൽ ഉദ്ദേശ്യം നടന്നില്ല. തുടർന്നാണ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ ഇന്ത്യയ്ക്കും മോദിക്കുമെതിരെ സോറോസ് രംഗത്തെത്തിയത്.
Discussion about this post