പനാജി: ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താന്റെ വിജയം ആഘോഷമാക്കിയ കടയുടമയെ കൊണ്ട് ഭാരത് മാതാ കി ജയ് വിളിപ്പിച്ച് യുവാക്കൾ. ഗോവയിലെ കലാൻഗുട്ടിലായിരുന്നു സംഭവം. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് കടയുടമ ഭാരത് മാതാ കി ജയ് വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാകിസ്താനും ന്യൂസിലാൻഡും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താൻ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഹ്ലാദ പ്രകടനവുമായി കടയുടമ രംഗത്ത് എത്തിയത്. പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നയാളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സമീപത്തെ കടകളിലെ ജീവനക്കാരുൾപ്പെട്ട യുവാക്കളുടെ സംഘം ഇയാളെക്കൊണ്ട് ഭാരത് മാതാ കി ജയ് വിളിപ്പിച്ചത്.
കൂട്ടമായി എത്തിയ യുവാക്കൾ ആരുടെ വിജയത്തിലാണ് നിങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചതെന്ന് ചോദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. അപ്പോൾ പാകിസ്താന് വേണ്ടിയാണെന്നാണ് ഇയാൾ മറുപടി പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ താൻ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ആണ് താമസിക്കുന്നത് എന്നും അതിനാലാണെന്നും ഇയാൾ പറഞ്ഞു. നിങ്ങൾ ചെയ്തത് തെറ്റാണെന്നും മാപ്പ് പറയണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച കടയുടമ മാപ്പ് പറയുകയായിരുന്നു. ഇതിന് ശേഷം ഭാരത് മാതാ കി ജയും വിളിച്ചും.
അതേസമയം സംഭവത്തിൽ പോലീസിൽ പരാതി നൽകാനായിരുന്നു തീരുമാനം എന്ന് യുവാക്കളുടെ സംഘം പറഞ്ഞു. എന്നാൽ അദ്ദേഹം തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞു. ഇനി പരാതി നൽകുന്നില്ലെന്നും യുവാക്കളുടെ സംഘം വ്യക്തമാക്കി.
Discussion about this post