കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും അടിവയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് ബിഎസ്എഫിന്റെ വലയിലായി. എട്ട് സ്വർണ ബിസ്‌കറ്റുകളാണ് അടിയവറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. ബിഎസ്എഫ് സൈനികർ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് സ്വർണം കണ്ടെടുത്തത്.
അതിർത്തിയിലെ അമുദിയ ഔട്ട് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 932 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നിലവിൽ ഇതിന് 54, 78,855 രൂപ വില വരും. നോർത്ത് 24 പർഗനാസ് സ്വദേശി മദായ് മണ്ഡലിനെയാണ് ബിഎസ്എഫ് പിടികൂടിയത്.
സംശയകരമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. മെറ്റൽ ഡിറ്റക്ടർ വെച്ചുളള പരിശോധനയിൽ അടിവയറ്റിലേക്ക് ചേർത്ത് വെക്കുമ്പോൾ ബീപ്പ് ശബ്ദം മുഴങ്ങിയതോടെ വിശദമായി പരിശോധിക്കുകയായിരുന്നു. എന്താണ് ഒളിപ്പിച്ചതെന്ന് ചോദിച്ചെങ്കിലും ഇയാൾ ആദ്യം സമ്മതിച്ചില്ല. പിന്നീട് ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് സ്വർണ ബിസ്‌ക്കറ്റുകളാണെന്ന് തെളിഞ്ഞത്.
ഏറെ നാളായി ഇത്തരത്തിൽ സ്വർണക്കടത്ത് നടത്താറുണ്ടെന്ന് ഇയാൾ പിന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബംഗ്ലാദേശിലെ സാത്കിര ജില്ലയിലുളള റഹീം എന്നയാളാണ് തനിക്ക് ബിസ്‌ക്കറ്റുകൾ കൈമാറിയതെന്നും ഇയാൾ പറഞ്ഞു. മലദ്വാരം വഴിയാണ് ബിസ്‌ക്കറ്റുകൾ അടിവയറ്റിലെത്തിക്കുന്നത്. 300 രൂപയാണ് ഒരു തവണ ഇങ്ങനെ സ്വർണം കടത്തുന്നതിന് ലഭിക്കുന്നത്. അതിർത്തി കടത്തുന്ന സ്വർണം നോർത്ത് 24 പർഗനാസിലെ സുരേഷ് എന്നയാൾക്ക് കൈമാറുകയാണ് താൻ ചെയ്യുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.
ഇയാളെ തുടർ നിയമനടപടിക്ക് വിധേയനാക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post