ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനാ യുദ്ധവിമാനങ്ങൾ തകർന്ന് അപകടം. ഗ്വാളിയാർ എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. തകർന്നുവീണതിന്റെ ആഘാതത്തിൽ വിമാനങ്ങൾക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഗ്വാളിയാറിൽ നടന്നുവരികയായിരുന്ന പരിശീലനങ്ങളിൽ പങ്കെടുത്ത വിമാനങ്ങളാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. വിമാനം പൂർണമായി കത്തി നശിച്ചു. വിമാനങ്ങൾക്കുളളിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈനികരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
അതിനിടെ രാജസ്ഥാനിലെ ഭരത്പൂരിലും വിമാനം അപകടത്തിൽപെട്ടു. ചാർട്ടർ ജെറ്റ് ആണ് തകർന്നുവീണതെന്ന് ഭരത്പൂർ ജില്ലാ കളക്ടർ അലോക് രഞ്ജൻ പറഞ്ഞു. ഇതിലും എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
Discussion about this post