ന്യൂഡൽഹി; രാജ്യത്ത് ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടന്നാലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി ഇന്ത്യ ടുഡേ -സീ വോട്ടർ മൂഡ് ഓഫ് ദ നേഷൻ സർവ്വെ. 67 ശതമാനം ജനങ്ങളും മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നാണ് സർവ്വെയിൽ വ്യക്തമായത്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അണിയറ നീക്കങ്ങൾ സജീവമാക്കുന്ന പ്രതിപക്ഷ കക്ഷികളെ ആശങ്കയിലാക്കുന്നതാണ് സർവ്വെയിലൂടെ പുറത്തുവരുന്ന വിവരങ്ങൾ.
ഇന്നത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാലും ബിജെപിക്ക് 284 സീറ്റുകൾ നേടാൻ സാധിക്കുമെന്ന് സർവ്വെയിൽ പറയുന്നു. കോൺഗ്രസ് 191 സീറ്റുകളിൽ ഒതുങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതിക്ക് ഒരു ഇടിവും തട്ടിയിട്ടില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ സർവ്വെയിൽ പങ്കെടുത്ത 72 ശതമാനം പേരും തൃപ്തരാണ്.
ചൈനയിൽ നിന്നുളള വെല്ലുവിളിയും നാണയപ്പെരുപ്പവും കൊവിഡ് സാഹചര്യവുമൊക്കെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരിന് അതിജീവിക്കാനായെന്നും സർവ്വെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തുന്നവരുടെ എണ്ണം ഓഗസ്റ്റിലെ സർവ്വെയെക്കാൾ 11 ശതമാനം വർദ്ധിച്ചുവെന്നതും പ്രതിപക്ഷത്തിന്റെ ആശങ്ക ഇരട്ടിയാക്കും.
മൂഡ് ഓഫ് ദ നേഷൻ പോളിന്റെ ജനുവരി എഡിഷനാണ് ഇപ്പോൾ പുറത്തുവന്നത്. ഓഗസ്റ്റിലെ സർവ്വെയിൽ 37 ശതമാനം ആളുകൾ നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ സർവ്വെയിൽ ഇവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞു.
2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അഭിപ്രായ ഭിന്നതകൾ പോലും മറന്ന് രാഷ്ട്രീയ എതിരാളികളുമായി കൈകോർക്കാനുളള അണിയറ നീക്കങ്ങളിലാണ് കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ. സർക്കാരിനെതിരെ നിരന്തരം കളളപ്രചാരണങ്ങൾ അഴിച്ചുവിട്ട്് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഇവർ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. ഈ നീക്കങ്ങൾക്ക് വലിയ തിരിച്ചടി കൂടിയാണ് സർവ്വെ റിപ്പോർട്ട്.
Discussion about this post