ഇസ്ലാമാബാദ്: കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി പാക് മുൻ പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ. ഇന്ത്യയുമായുളള ബന്ധം തുടരണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുക മാത്രമാണ് വഴിയെന്ന് ആയിരുന്നു ഇമ്രാന്റെ വാക്കുകൾ. ലാഹോറിലെ സമാൻപാർക്ക് വസതിയിൽ വിദേശമാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.
നേരത്തെയും ഇമ്രാൻ ഖാൻ ഇതേ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റുളളവരുടെ അഭിപ്രായം ആവശ്യമില്ലെന്നും ഇന്ത്യ പലപ്പോഴും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ അഭിപ്രായം ചോദിച്ചപ്പോൾ പഴയ നിലപാട് ഇമ്രാൻ ആവർത്തിക്കുകയായിരുന്നു.
പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും ഇമ്രാൻ പ്രതികരിച്ചു. നിയമവാഴ്ചയില്ലാതെ പാകിസ്താന് ഭാവിയില്ല. ശക്തമായ നിയമവാഴ്ചയുളളതുകൊണ്ടാണ് ഇന്ത്യ പുരോഗതയിലേക്ക് കുതിക്കുന്നതെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.
നിലവിൽ പാകിസ്താനിലെ സൈന്യവും ജനങ്ങളും തമ്മിൽ വലിയ വിടവുണ്ട്. രാജ്യത്തെ കൊളളയടിക്കുന്നവർക്ക് സൈന്യം നൽകുന്ന പിന്തുണയിൽ ജനങ്ങൾ രോഷം കൊണ്ടിരിക്കുകയാണ്. അത് രാജ്യത്തിന് അപകടമാണെന്നും ഇമ്രാൻ പറയുന്നു.
തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രതിപക്ഷ നീക്കത്തിനെതിരെയും ഇമ്രാൻ പ്രതികരിച്ചു. എന്നെ അയോഗ്യനാക്കാനാണ് അവർ പദ്ധതി തയ്യാറാക്കിയത്. രാഷ്ട്രീയത്തിൽ നിന്ന് തന്നെ പുറത്താക്കാനാണ് എല്ലാ അധികാര സ്ഥാനങ്ങളും കേന്ദ്രീകരിച്ച് അവർ നീക്കം നടത്തിയതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പ്രതിപക്ഷ നീക്കത്തിന് പിന്നിൽ സൈനിക മേധാവി ജനറൽ സയ്യീദ് അസീം മുനീറും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് നിലവിൽ ഇക്കാര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകുകയാണെന്ന് ഇമ്രാൻ ഖാൻ മറുപടി നൽകി. നവാസ് ഷെരീഫിനാണ് തന്നെ അയോഗ്യനാക്കാൻ താൽപര്യം. യുകെയിൽ നിന്ന് അദ്ദേഹത്തിന്റെ തിരിച്ചുവരവ് സാദ്ധ്യമാക്കുന്നതിന് വെച്ച ഉപാധിയാണ് തന്നെ പുറത്താക്കുന്നതിലെത്തിച്ചതെന്നും ഇമ്രാൻ ആരോപിച്ചു.
Discussion about this post