ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തെ കാരറ്റുമായി താരതമ്യം ചെയ്ത് ജനത ദൾ യുണൈറ്റഡ് എംഎൽസി ഗുലാം റസൂൽ ബൽയാവി. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികളെ നേരിടാൻ കേന്ദ്ര സർക്കാരിനാകില്ലെങ്കിൽ, 30 ശതമാനം മുസ്ലീങ്ങളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യണമെന്നും ബൽയാവി പറഞ്ഞു. നവാഡയിൽ ഇദാര-ഇ-ശരിയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൽയാവി.
” ഞാനിത് പ്രധാനമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു. എന്താണെന്നാൽ ഇരുമ്പിനെ ഇരുമ്പ് കൊണ്ട് മാത്രമേ മുറിക്കാൻ സാധിക്കൂ, കാരറ്റ് കൊണ്ട് സാധിക്കില്ല. പാകിസ്താൻ തീവ്രവാദികളെ നേരിടാൻ സർക്കാരിന് ഭയമാണെങ്കിൽ, 30 ശതമാനം മുസ്ലീം യുവാക്കളെ സേനയിൽ ഉൾപ്പെടുത്തണം” എന്നാണ് ബൽയാവി പറഞ്ഞത്. പാകിസ്താന്റെ ആണവശേഷിക്ക് തക്ക മറുപടി നൽകിയത് ഡോക്ടർ എപിജെ അബ്ദുൾ കലാമിനെപ്പോലുള്ള മുസ്ലീങ്ങളാണെന്നും ബൽയാവി കൂട്ടിച്ചേർത്തു.
പാകിസ്താൻ ഇന്ത്യയെ ആണവ മിസൈലുകളുമായി ഭീഷണിപ്പെടുത്തുമ്പോൾ, നാഗ്പൂരിൽ നിന്നുള്ള ഒരു സന്യാസിയും അവർക്ക് മറുപടി നൽകാൻ പോയില്ല. അത് ഒരു മുസ്ലീമിന്റെ മകനാണ് ചെയ്തത്. ഡോ എപിജെ അബ്ദുൾ കലാമാണ് അയൽ രാജ്യത്തിന് മറുപടി നൽകിയത് എന്നും ബൽയാവി കൂട്ടിച്ചേർത്തു.
ഇത് വിവാദമായതോടെ ജെഡിയു നേതാവിന്റെ പരാമർശങ്ങളോട് പ്രതികരിച്ച ബിജെപി വക്താവ് നിഖിൽ ആനന്ദ് രംഗത്തെത്തി. ഗുലാം റസൂൽ ബൽയാവി പറഞ്ഞത് സൈന്യത്തെയും സനാതന ധർമ്മത്തെയും മതനേതാക്കളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് നിഖിൽ പറഞ്ഞു. സൈന്യത്തെ അപകീർത്തിപ്പെടുത്തിയ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.
Discussion about this post