ബംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറി തുറന്നുകാട്ടുന്നത് ആയുധങ്ങൾ കൊണ്ടല്ലാത്ത ഭീകരവാദമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബംഗളൂരുവിൽ പെൺകുട്ടികൾക്കൊപ്പമിരുന്ന് സിനിമ കണ്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുവതലമുറയെ സ്വാധീനം ചെലുത്തി തെറ്റായ പാതയിലേക്ക് നയിക്കുന്നത് എങ്ങനെയെന്നത് ചിത്രം കൃത്യമായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആയുധങ്ങളില്ലാത്ത പുതിയ തരം ഭീകരവാദം എങ്ങനെയാണ് യുവതലമുറയെ നശിപ്പിക്കുന്നത് എന്നാണ് ചിത്രം വ്യക്തമാക്കുന്നത്. വിഷലിപ്തമായ ഭീകരവാദത്തെക്കുറിച്ചാണ് ദി കേരള സ്റ്റോറി സംസാരിക്കുന്നത്. തോക്കുകളും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചുള്ള ഭീകരവാദത്തെക്കുറിച്ച് നാം കേട്ടിരിക്കും. എന്നാൽ ഇത് വ്യത്യസ്തമാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
ദി കേരള സ്‌റ്റോറിയുടെ പ്രദർശനത്തിന് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്നായിരുന്നു അടുത്തിടെ കേരള ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിഷയത്തെ ഗൗരവമായി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. നമ്മുടെ യുവത തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നതിന് ഇത് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കണ്ണു തുറപ്പിക്കുന്ന സിനിമയാണ് ദി കേരള സ്റ്റോറി. എല്ലാവരും സിനിമ നിർബന്ധമായും കണ്ടിരിക്കണമെന്നും നദ്ദ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിൽ എത്തിയതായിരുന്നു നദ്ദ. ഇനോക്‌സിലെ വിദ്യാർത്ഥിനികൾക്കൊപ്പമാണ് അദ്ദേഹം ബംഗളൂരുവിൽ സിനിമ കണ്ടത്. പൊതുജനങ്ങൾക്ക് സിനിമ കാണുന്നതിനായി വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post