മുംബൈ : സ്റ്റോക്ക് എക്സ്ചേഞ്ചിൽ തുടർച്ചയായി രണ്ടാം ദിനവും നേട്ടം രേഖപ്പെടുത്തി അദാനി കമ്പനികൾ. പത്ത് കമ്പനികളിൽ എട്ടും നേട്ടം രേഖപ്പെടുത്തിയപ്പോൾ രണ്ട് കമ്പനികൾ മാത്രമാണ് താഴേക്ക് പോയത്. ഹിൻഡൻബർഗിന്റെ വിവാദ റിപ്പോർട്ടിനു ശേഷം താഴേക്ക് പോയ ഓഹരികളാണ് തിരിച്ചു കയറാൻ ആരംഭിച്ചത്.
പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് 13 ശതമാനമാണ് ഉയർന്നത്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ 7.24 ശതമാനം ഉയർന്ന് ഷെയറിന് 593.35 രൂപയിലും മാർക്കറ്റ് വില 1.28 ലക്ഷം കോടിയിലുമെത്തി. അദാനി ട്രാൻസ്മിഷൻ 5 ശതമാനവും അദാനി പവർ 4.99 ശതമാനവും ഉയർന്നു. അദാനി വിൽമറും 4.99 ശതമാനം ഉയർന്നിട്ടുണ്ട്.
അദാനി ഈയടുത്ത് വാങ്ങിയ എൻഡിടിവിയും ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 5 ശതമാനമാണ് നേട്ടം. അംബുജ സിമന്റ്സും എസിസിയും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അദാനി ടോട്ടൽ ഗ്യാസും അദാനി ഗ്രീൻ എനർജിയുമാണ് നഷ്ടം രേഖപ്പെടുത്തിയ കമ്പനികൾ.
ഇന്നലെ ആറു കമ്പനികൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയിരുന്നത്.
Discussion about this post