ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ കാനഡയിൽ അറസ്റ്റിൽ. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവയൊണ് ചാനെപറമ്പിൽ മുഹമ്മദ് ബഷീർ പിടിയിലായത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ മുംബൈ പോലീസ് ആരംഭിച്ച് കഴിഞ്ഞു. പ്രതിയ്ക്കെതിരെ നേരത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 12 പേരുടെ ജീവനെടുത്ത മുലുന്ദ് സ്ഫോടനക്കേസിലെ പ്രധാന പ്രതി കൂടിയാണ് മുഹമ്മദ് ബഷീർ.പാകിസ്താനിൽ അഭയം തേടിയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ 50 മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലും ബഷീർ ഉൾപ്പെട്ടിട്ടുണ്ട്.
2002 ഡിസംബർ ആറിനാണ് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈൽ പാർലെയിലും സ്ഫോടനം നടന്നിരുന്നു. പിന്നാലെ 2003 മാർച്ച് 13നാണ് മുളുന്ദ് റെയിൽവേ സ്‌റേഷനിൽ സ്‌ഫോടനം നടന്നത്. ലോക്കൽ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിന് പിന്നിൽ സിമി ആണെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനങ്ങൾക്കായി ആയുധ സഹായം ചെയ്തത് ലഷ്‌കർ ഭീകരരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.2016 ഏപ്രിലിൽ കേസിൽ പ്രതികളായ 13 പേരിൽ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡിഎൻഎ പരിശോധനയ്ക്കായി ബഷീറിന്റെ ബന്ധുവിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കാൻ അനുമതി തേടി മുംബൈ ക്രൈം ബ്രാഞ്ച് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. കസ്റ്റഡിയിലായത് ബഷീർ തന്നെയെന്ന് തെളിവുകൾ സഹിതം ഉറപ്പിക്കാനായിരുന്നു ഡിഎൻഎ പരിശോധന. ക്രൈംബ്രാഞ്ചിന്റെ ഈ ഹർജി കോടതി അംഗീകരിക്കുകയും ചെയ്തു. എറണാകുളത്ത് താമസിക്കുന്ന ബഷീറിന്റെ സഹോദരിയിൽ നിന്നാണ് രക്തസാമ്പിളുകൾ ശേഖരിക്കുക. അന്വേഷണവുമായി സഹകരിക്കണമെന്ന് ബഷീറിന്റെ സഹോദരിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്.
കാം ബഷീർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രതി കേരളത്തിലെ ആലുവയിലാണ് ജനിച്ചുവളർന്നത്. എയറോനോട്ടിക്കൽ എൻജീനിയറായിരുന്ന ബഷീർ പിന്നീട് നിരോധിത സംഘടനയായ സിമിയിൽ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അദ്ധ്യക്ഷനായി ഇയാൾ പ്രവർത്തിച്ചിരുന്നു. 1990കളുടെ തുടക്കത്തിലാണ് ബഷീർ പാകിസ്താനിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിലെ ഐഎസ്ഐ ക്യാമ്പിൽ ആദ്യമായി ഭീകര പരിശീലനം നേടിയ ഇന്ത്യൻ മുസ്ലീങ്ങളിൽ ഒരാളാണ്.
ഇയാൾ തങ്ങളെ സ്വാധീനിച്ചതായി മുൻപ് പിടിയിലായ സിമി അംഗങ്ങൾ പോലീസിനോട് പറഞ്ഞിരുന്നു. ഷാർജയിലായിരുന്നെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള മുൻ സിമി കേഡർമാരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു ബഷീർ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കും തുടർന്ന് കാനഡയിലേക്കും താമസം മാറി. ബഷീർ സൗദി അറേബ്യയിൽ തീവ്രവാദ ക്യാമ്പുകൾ നടത്തുകയും നിരവധി മുസ്ലീം യുവാക്കളെ ബ്രയിൻവാഷ് ചെയ്ത് ജിഹാദി പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post