ബംഗളൂരു: ബജ്രംഗ്ദളിനെ നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനാ നേതാവ് മൗലനാ അർഷാദ് മദനി രംഗത്ത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറി ഒരാഴ്ച പോലും പിന്നിടുന്നതിന് മുൻപാണ് ആവശ്യവുമായി രംഗത്തെത്തിയത്.തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു, അധികാരത്തിലേറിയാൽ ബംജ്രംഗ്ദളിനെ നിരോധിക്കുമെന്നത്. ഈ വാഗ്ദാനം ഉടൻ കോൺഗ്രസ് പാലിക്കണം. തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിശ്വാസ്യത തകരുമെന്നും അർഷാദ് മദനി ചൂണ്ടിക്കാട്ടി.
നിയമവും ഭരണഘടനയും പവിത്രമാണെന്ന് വിശ്വസിക്കുന്നതിനാൽ ബംജ്രംഗ്ദൾ, പിഎഫ്ഐ പോലെയുള്ള സംഘടനകൾക്കെതിരെ ഉറച്ച നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്.
അതേസമയം കർണാടക വിധാൻ സഭയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രത്യേക പൂജ നടത്തി. ഗോമൂത്രവും ഡെറ്റോളും തളിച്ച് വിധാൻ സഭയുടെ പരിസരം ശുദ്ധീകരിച്ചു. ബിജെപിയുടെ കൊള്ളരുതായ്മകളിൽ നിന്നും അഴിമതിയിൽ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഭരണം ശുദ്ധീകരിക്കപ്പെടണമെന്നും അഴിമതി രഹിതമാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് സങ്കേത് യനാകി പറഞ്ഞു.
Discussion about this post