പറ്റ്‌ന: രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കലാപമുണ്ടായ സസരാമിലെയും ബിഹാർ ഷരീഫിലെയും സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ജാഗ്രത തുടരണമെന്ന് യോഗത്തിൽ അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവരുൾപ്പെടെ പത്ത് കമ്പനി സുരക്ഷാസേനയെ ആണ് കലാപം ഉണ്ടായ സസരാമിലും ബിഹാർ ഷരീഫിലും വിന്യസിച്ചിരിക്കുന്നത്. പ്രശ്‌നബാധിത മേഖലകളിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ബിഹാർ പോലീസ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 77 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
ബിഹാർ ഷരീഫിൽ ശനിയാഴ്ച രാത്രിയും സംഘർഷസാദ്ധ്യത ഉണ്ടായതിനെ തുടർന്നാണ് ചിലയിടങ്ങളിൽ 144 പ്രഖ്യാപിച്ചതെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച മാത്രം സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ രണ്ടിടത്ത് നിന്നും അറസ്റ്റ് ചെയ്തു. സസരാമിൽ വെള്ളിയാഴ്ച ഉച്ചമുതൽ തന്നെ 144 പ്രഖ്യാപിച്ചിരുന്നു.
രാമനവമി ആഘോഷങ്ങൾക്കിടെ ആയിരുന്നു കലാപം ഉണ്ടായത്. കടകളും വീടുകളും വാഹനങ്ങളും ഉൾപ്പെടെ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. സസരാമിൽ രാമനവമി പന്തൽ പൊളിച്ചതാണ് സംഘർഷത്തിലേക്ക് വഴിതെളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഗോല ബസാറിൽ രണ്ട് സംഘങ്ങൾ കല്ലേറ് നടത്തുകയും കടകൾ അഗ്നിക്കിരയാക്കുകയുമായിരുന്നു.
Discussion about this post