ന്യൂഡൽഹി: കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. തക്കാളിക്ക് പുറമേ, വില കുതിച്ചു കൊണ്ടിരിക്കുന്ന സവാളയും കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി തിങ്കളാഴ്ച മുതൽ വിൽപന നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഈ നിർണായക തീരുമാനം. ഈ വർഷം ഡിസംബർ 31 വരെ പുതിയ തീരുവ പ്രാബല്യത്തിലുണ്ടാവുമെന്നും ധനകാര്യ മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. നടപ്പു സാമ്പത്തിക വർഷം കരുതൽ ശേഖമായി മൂന്നുലക്ഷം ടൺ സവാള സംഭരിക്കാനാണ് സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ വർഷം ഇത് 2.51 ലക്ഷം ടൺ ആയിരുന്നു. വിലക്കയറ്റം രൂക്ഷമാവുന്ന ഘട്ടത്തിൽ വിപണയിലെത്തിക്കാനായാണ് ഇത്തരത്തിൽ കരുതൽ ശേഖരമായി ഭക്ഷ്യ വസ്തുക്കൾ സംഭരിക്കുന്നത്
രാജ്യത്ത് കടുത്ത വേനലായതോടെ വിളവ് കുറഞ്ഞതാണ് സവാളയുടെ വിലക്കയറ്റത്തിന് കാരണം.സവാളയുടെ ബഫർ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണിൽനിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയർത്തിയിരുന്നു. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിർത്താനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ബഫര്‍സ്റ്റോക്കിലുള്ള സവാള തിങ്കളാഴ്ച മുതൽ എൻസിസിഎഫിന്റെ ഔട്ട്ലെറ്റുകൾ വഴി ചില്ലറ ഉപഭോക്താക്കളിലേക്ക് എത്തിക്കും.
കുതിച്ചുയരുന്ന തക്കാളി വിലയിൽ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സബ്സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 70 രൂപയായി കേന്ദ്രം കുറച്ചിരുന്നു. തക്കാളി വില ഉയർന്നതോടെ പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ഒറ്റരാത്രികൊണ്ട് ഡൽഹിയിലെത്തിച്ചിരുന്നു.












