ന്യൂഡൽഹി: ഹോളി ആഘോഷിക്കേണ്ടെന്നും വനിതാദിനം മതിയെന്നും ആഹ്വാനം ചെയ്ത് ഭാരത് മാട്രിമോണി പുറത്തിറക്കിയ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹോളിയുമായി ബന്ധപ്പെട്ട് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്ന് സ്ഥാപിക്കുന്ന വീഡിയോ പരസ്യത്തിനൊപ്പമാണ് ഭാരത് മാട്രിമോണി ഹോളി വേണ്ടെന്നും വനിതാ ദിനം മതിയെന്നും നിർദ്ദേശിക്കുന്നത്. ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
ബോയ്‌ക്കോട്ട് ഭാരത് മാട്രിമോണി ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആയി മാറി. അന്താരാഷ്ട്ര വനിതാ ദിനവും ഹോളിയും ആഘോഷിക്കുന്നതിനിടെയാണ് ഭാരത് മാട്രിമോണി പരസ്യവുമായി രംഗത്തെത്തിയത്. മുഖത്ത് മുഴുവൻ ചായം വാരിയിട്ട് ഹോളി ആഘോഷിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളോടെയാണ് പരസ്യം തുടങ്ങുന്നത്.
പിന്നാലെ വാഷ്‌ബേസിനിൽ മുഖത്തെ ചായം കഴുകി കളയുമ്പോൾ മുറിവേറ്റ പാടുകളാണ് കാണുന്നത്. ചില നിറങ്ങൾ എളുപ്പം കഴുകി കളയാനാകില്ലെന്ന് വീഡിയോയിലെ ക്യാപ്ഷനിൽ എഴുതി കാണിക്കുന്നു. ഹോളിക്കിടെയുണ്ടാകുന്ന പീഡനങ്ങൾ വലിയ മുറിവാണെന്നും തുടർന്നുളള ക്യാപ്ഷനുകളിൽ പറയുന്നു.
പരസ്യം ഹോളിക്കെതിരാണെന്നും ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണമെന്നും ചൂണ്ടിക്കാട്ടി ട്വിറ്ററിൽ കമ്പനിക്കെതിരെ വലിയ രോഷപ്രകടനമാണ് നടക്കുന്നത്. ഒരു മിനിറ്റും പതിനഞ്ച് സെക്കൻഡുമുളളതാണ് പരസ്യം. പ്രതിഷേധങ്ങൾ കനത്തതോടെ ബോയ്‌ക്കോട്ട് ഭാരത് മാട്രിമോണി ഹാഷ്ടാഗ് ട്രെൻഡാകുകയും ചെയ്തു.
പീഡനങ്ങളിലൂടെ നേരിട്ട വലിയ മുറിവുകളുടെ പശ്ചാത്തലത്തിൽ നിരവധി സ്ത്രീകൾ ഹോളി ആഘോഷിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഈ ഹോളി വനിതാ ദിനമായി ആഘോഷിക്കണമെന്നുമാണ് കമ്പനി ആവശ്യപ്പെടുന്നത്.









Discussion about this post