ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. ഗുരുതരരോഗത്തെ അതിജീവിച്ചും സംഗീതത്തിൽ പ്രാവീണ്യം നേടിയതാണ് ആദിത്യ (15) യെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സമൂഹമാദ്ധ്യമങ്ങളിലെ താരമാണ് ആദിത്യ.
ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ആദിത്യ ഉൾപ്പെടെ 11 പേർക്ക് പുരസ്‌കാരം നൽകിയത്. കുട്ടികൾ രാജ്യത്തിന്റെ അമൂല്യ സ്വത്താണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അവരുടെ ഭാവി മികച്ചതാക്കാനുളള ഏത് ശ്രമവും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി ശോഭനമാക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
പുരസ്‌കാരജേതാക്കളിൽ പലരും ചെറുപ്രായത്തിൽ തന്നെ അജയ്യമായ ധീരത കൊണ്ട് അതിശയിപ്പിച്ചവരാണെന്നും ഇവർ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും യുവജനതയ്ക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു. വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വെച്ചാണ് പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിക്കുക.
ടി. കെ. സുരേഷ്- രഞ്ജിനി ദമ്പതികളുടെ ഇളയ മകനാണ് കേരളത്തിന്റെ അഭിമാനമായി പുരസ്‌കാരം നേടിയ ആദിത്യ. നാല് വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ആദിത്യ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പദ്യപാരായണത്തിൽ എ പ്ലസ് ഗ്രേഡ് നേടിയിരുന്നു. കുന്നത്തൂർ ബി.ജി.എസ്. അംബികോദയം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അറുനൂറോളം വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
5 മുതൽ 18 വയസ് വരെയുളളവർക്കാണ് പ്രധാൻ മന്ത്രി ബാല പുരസ്‌കാരം നൽകുന്നത്. കായികം, കല -സംസ്‌കാരം, പാണ്ഡിത്യം, ഇന്നൊവേഷൻ, സാമൂഹ്യ സേവനം, ധീരത തുടങ്ങിയ ആറ് വിഭാഗങ്ങളിൽ അസാധാരണ വൈഭവം പ്രകടിപ്പിക്കുന്നവർക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Discussion about this post