അഹമ്മദാബാദ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുൽ സൂററ്റിലേക്ക് തിരിച്ചു. സഹോദരി പ്രിയങ്ക വാധ്രയുമൊത്ത് ഇൻഡിഗോ വിമാനത്തിലാണ് രാഹുൽ സൂററ്റിലെത്തുക. അതേസമയം രാഹുലിന്റെ വരവ് രാഷ്ട്രീയ നേട്ടത്തിനുളള വേദിയാക്കി മാറ്റുകയാണ് കോൺഗ്രസ്.
വലിയ തോതിൽ അണികളെയും നേതാക്കളെയും രംഗത്തിറക്കി രാഹുലിന് പിന്തുണ അറിയിക്കാനാണ് കോൺഗ്രസിന്റെ നീക്കം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, എഐസിസിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ദ്വിഗ് വിജയ് സിംഗ് തുടങ്ങിയ നേതാക്കൾ രാഹുലിനെ അനുഗമിക്കുമെന്നാണ് വിവരം.
സൂററ്റിലെ സെഷൻസ് കോടതിയിലാണ് രാഹുൽ വിധിക്കെതിരെ അപ്പീൽ നൽകുക. 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശമാണ് കേസിന് ആധാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കളളൻമാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത് എന്ന പരാമർശം രാഹുൽ നടത്തിയിരുന്നു. പിന്നാക്ക സമുദായമായ മോദി സമുദായത്തെ അവഹേളിക്കുന്നതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ പരാതി നൽകിയത്.
മാർച്ച് 23 നാണ് കോടതി രാഹുലിനെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. രണ്ട് വർഷത്തെ തടവ് ലഭിച്ചതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു. രാഹുലിന്റെ വരവിന് മുന്നോടിയായി അശോക് ഗെഹ്ലോട്ട് സൂററ്റിൽ വാർത്താസമ്മേളനം വിളിച്ചിരുന്നു. രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നേതാക്കൾ സൂററ്റിൽ എത്തിയതെന്ന് ആയിരുന്നു ഗെഹ്ലോട്ടിന്റെ വിശദീകരണം.
Discussion about this post