ന്യൂഡൽഹി : ഗർഭസ്ഥ ശിശുക്കളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനായി ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. ഗർഭകാലത്ത് സുന്ദരകാണ്ഡം തീർച്ചയായും വായിക്കണം. ‘ഗർഭ സംസ്‌ക്കാരം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് ഗൈനക്കോളജിസ്റ്റും ഫീറ്റൽ തെറാപ്പിസ്റ്റുമായ സൗന്ദരരാജൻ ഇക്കാര്യം പറഞ്ഞത്.
‘ഗർഭ സംസ്‌കാർ’ പരിപാടിയുടെ ഭാഗമായി ഡോക്ടർമാർ ഗർഭിണികളായ അമ്മമാർക്ക് ‘ശാസ്ത്രീയവും പരമ്പരാഗതവുമായ’ നിർദ്ദേശങ്ങളും മരുന്നുകളും നൽകും. യോഗാഭ്യാസവും ഭഗവത് ഗീത വായനയും രാമായണ പാരായണവുമെല്ലാം ഇതിന്റെ ഭാഗമാണ്. സ്ത്രീകൾ ഗർഭം ധരിക്കുന്നതിന് മുൻപ് തന്നെ ഇത് ആരംഭിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കുഞ്ഞിന് രണ്ട് വയസാകുന്നത് വരെ ഈ ശീലങ്ങൾ തുടരണം.
ഗർഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും ഗർഭ സൻസ്‌കാർ പരിപാടിയിൽ പങ്കെടുപ്പിക്കും. രാഷ്ട്ര സേവികാ സംഘിന്റെ ഒരു വിഭാഗമായ സംവർദ്ധിനി ന്യാസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ സംവർദ്ധിനി ന്യാസിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച സൗന്ദരരാജൻ, ഗർഭിണികളോടുള്ള ഈ സമീപനം മികച്ച ഫലം നൽകുമെന്ന് ഗവർണർ പറഞ്ഞു.
‘ഗ്രാമങ്ങളിൽ, രാമായണവും മഹാഭാരതവും മറ്റ് ഇതിഹാസങ്ങളും വായിക്കുന്ന ഗർഭിണികളെ നമ്മൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ, ഗർഭിണികൾ കമ്പ രാമായണത്തിലെ സുന്ദരകാണ്ഡം പഠിക്കണമെന്ന് ഒരു വിശ്വാസം ഉണ്ട്. ഗർഭകാലത്ത് സുന്ദർകാണ്ഡം ജപിക്കുന്നത് ഗർഭസ്ഥ ശിശുക്കൾക്ക് വളരെ നല്ലതാണ്’, ഗവർണർ കൂട്ടിച്ചേർത്തു.
Discussion about this post