ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ ശാഖകൾ ആരംഭിക്കാൻ തീരുമാനിച്ച് ആർഎസ്എസ്. രാജ്യത്തെ ശാഖകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2,500 പ്രചാരകരെ പുതുതായി നിയമിക്കാനും പദ്ധതിയുണ്ട്.
അടുത്തിടെ ഹരിയാനയിൽ നടന്ന അഖിലേന്ത്യ പ്രതിനിധി സഭയിലാണ് പ്രചാരകരുടെയും ശാഖകളുടെയും എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായത്. ആർഎസ്എസ് നേതാവ് ഡോ. രമേഷ് ചന്ദ്ര അഗർവാളാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇതിനെല്ലാം മുന്നോടിയായി ജനങ്ങൾക്കിടയിൽ സ്വാധീനം ശക്തമാക്കുന്നതിനായി സാമൂഹ്യ സർവ്വേ സംഘടിപ്പിക്കാനും ആർഎസ്എസ് തീരുമാനിച്ചു.
ജനങ്ങൾക്കിടയിൽ സാമൂഹിക ഐക്യം ഉണ്ടാക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും സംസ്‌കാരവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും, ജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിനും വേണ്ടി 2,500 പുതിയ പ്രചാരകരെ കൂടി നിയോഗിക്കും. ഹരിയാനയിൽ ചേർന്ന ആർഎസ്എസ് അഖിലേന്ത്യ പ്രതിനിധി സഭയിൽ ആണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ആർഎസ്എസ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. സംഘടനയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മനസ്സിലാക്കാനായി ആർഎസ്എസ് സാമൂഹിക സർവ്വേ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 72,000 ശാഖകളാണ് രാജ്യത്തുള്ളത്. 2025 ഓടെ ഇത് ഒരു ലക്ഷമായി ഉയർത്തും. രാജസ്ഥാനിൽ 11 ക്യാമ്പുകളിലായി 3000 വളണ്ടിയർമാർ പരിശീലനം നേടുന്നുണ്ട്. 2017 മുതൽ കഴിഞ്ഞ വർഷം വരെ ഏകദേശം 7.5 ലക്ഷം യുവാക്കൾ ആർഎസ്എസിൽ ചേർന്നു. ഇതിൽ ഭൂരിഭാഗവും 20 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. വരും വർഷം 109 പരിശീലന ക്യാമ്പുകൾ കൂടി ആർഎസ്എസ് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post