ശ്രീനഗർ: പാക്-ചൈനീസ് എതിർപ്പുകളും ഭീഷണികളും കാറ്റിൽ പറത്തി ജി 20 ഉച്ചകോടിയുടെ ടൂറിസം വർക്കിങ് കമ്മറ്റി യോഗത്തിനൊരുങ്ങി ശ്രീനഗർ. മെയ് 22 മുതൽ അടുത്ത മൂന്ന് ദിവസങ്ങളിലാണ് യോഗം നടക്കുക. ഫിദായീൻ ആക്രമണം മുതൽ കാർ ബോംബ് ഭീഷണിവരെ നിലനിൽക്കുന്നതിനാൽ പഴുതുകളടച്ച സുരക്ഷാ വലയമാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. മറൈൻ കമാൻഡോകളെയും എൻഎസ്ജിയെയും വേദിക്ക് സുരക്ഷയൊരുക്കാൻ ഇതിനകം വിന്യസിച്ചുകഴിഞ്ഞു.
തെക്കൻ കശ്മീരിലെ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അംഗങ്ങൾ ‘സൂര്യാസ്മയത്തിന് ശേഷം ജാഗ്രത പാലിക്കാൻ’ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രാന്തപ്രദേശങ്ങളിലുള്ള സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കഴിഞ്ഞു.നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കാവൽ ശക്തമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികൾ ഒത്തുകൂടുന്ന നിരവധി റോഡ് ഇന്റർസെക്ഷനുകൾ ഗതാഗതത്തിനായി അടച്ചിട്ടിരിക്കുകയാണെന്നും റോഡരികിൽ ഒത്തുകൂടുന്നതിനെതിരെ നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
ജി-20 കഴിയുന്നത് വരെ യാത്രകൾ കഴിയുന്നതും കുറക്കാൻ പ്രമുഖ നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എലൈറ്റ് നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെയും (എൻഎസ്ജി) മാർക്കോസ് മറൈൻ കമാൻഡോകളുടെയും ടീമുകൾ മേഖലയിൽ പരിശീലനം നടത്തി.എലൈറ്റ് ‘ബ്ലാക്ക് ക്യാറ്റ്’ കമാൻഡോകളുടെ ഒരു ഹിറ്റ് ടീം ഏത് തീവ്രവാദ സംഭവത്തെയും ബന്ദി പോലുള്ള സാഹചര്യത്തെയും നേരിടാൻ സജ്ജരാണ്.
നമ്മൾ മീറ്റിംഗ് സുഗമമായും വിജയകരമായും നടത്തും. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ത്രിതല സുരക്ഷയുണ്ടാകും. വ്യോമ നിരീക്ഷണത്തിനായി ആന്റി ഡ്രോൺ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) വിജയ് കുമാർ പറഞ്ഞു.
ദാൽ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഷെരി കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വികസന പ്രവർത്തനങ്ങളും മേഖലയിൽ സജീവമായി നടക്കുകയാണ്.സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഇതുവരെ യോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടില്ല
Discussion about this post