ലക്‌നൗ; ചലച്ചിത്ര നിർമാണ മേഖലയിൽ സംസ്ഥാനത്തിന്റെ വരുമാനം ഉയർത്തുന്ന വമ്പൻ കുതിപ്പിന് ഒരുങ്ങുകയാണ് യുപി. നോയ്ഡയിൽ വരുന്ന ഫിലിം സിറ്റിക്ക് പുറമേ സംസ്ഥാനത്ത് ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾക്ക് വമ്പൻ ആനുകൂല്യങ്ങളാണ് യോഗി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷം മുതൽ രണ്ട് കോടി വരെയുളള സബ്‌സിഡിയാണ് വൻകിട ബജറ്റ് ചിത്രങ്ങൾക്ക് ലഭിക്കുക. വെബ് സീരീസുകൾക്കും ആനുകൂല്യങ്ങൾ ലഭിക്കും.
സംസ്ഥാനത്തിന്റെ പുതിയ ചലച്ചിത്ര നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്യഭാഷകളായ ഭോജ്പുരി, ബുന്ദേലി, അവാധി തുടങ്ങിയവയിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് 50 ശതമാനം വരെ സബ്‌സിഡി നൽകാനാണ് നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ മറ്റ് ഭാഷകൾക്ക് 25 ശതമാനം സബ്‌സിഡി ലഭിക്കും.
സംസ്ഥാനത്ത് സ്റ്റുഡിയോയും ഫിലിം ലാബും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നവർക്ക് 25 ശതമാനം വരെ പരമാവധി 50 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. പൂർവാഞ്ചൽ, വിന്ദ്യാചൽ, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിലാണ് സ്റ്റുഡിയോയും ലാബും ഒരുക്കുന്നതെങ്കിൽ 35 ശതമാനം വരെയാണ് സബ്‌സിഡി ലഭിക്കുക. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 50 ലക്ഷം രൂപ വരെ സബ്‌സിഡി നൽകും.
സിനിമയുടെ പകുതിയലധികം ഭാഗം സംസ്ഥാനത്ത് ചിത്രീകരിച്ചാൽ പരമാവധി ഒരു കോടി രൂപ വരെ സബ്‌സിഡി ലഭിക്കും. നോയ്ഡയിലെ ഫിലിം സിറ്റിയിൽ നിർമിക്കുന്ന ചിത്രങ്ങൾക്ക് ഉൾപ്പെടെ ഈ ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം.
ഷൂട്ടിംഗ് അനുമതി തേടുന്നവരുടെ അപേക്ഷകളിൽ തീർപ്പാക്കാനും സബ്‌സിഡികൾ കാലതാമസം കൂടാതെ നൽകാനും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. തദ്ദേശവാസികൾക്ക് ജോലി നൽകാനും ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യാനായി യുവാക്കൾ ഉൾപ്പെടെയുളളവർ മുംബൈയിലേക്കും മറ്റും കുടിയേറുന്നത് തടയാനും ലക്ഷ്യമിട്ടുമാണ് യോഗി സർക്കാരിന്റെ തീരുമാനം.
Discussion about this post