തൃശൂർ: തൃശൂരിലെ ശക്തൻ തമ്പുരാൻ സ്മാരകത്തിന്റെയും സ്മൃതി കുടീരത്തിന്റെയും നവീകരണത്തിനായി 50 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിക്കും. ബിജെപി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇന്നലെ സ്മൃതി കുടീരം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ബിജെപി ഇക്കാര്യം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രകാശ് ജാവദേക്കർ എംപിയുടെ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. തൃശൂരിന്റെ നഗരവികസനത്തിനും സാംസ്‌കാരികവും സാമൂഹ്യപരവുമായ ഔന്നത്യത്തിനുമുളള കാരണം ശക്തൻ തമ്പുരാനാണ്. എന്നാൽ ശക്തൻ തമ്പുരാന്റെ ചരിത്രത്തിലുളള സ്ഥാനത്തിന് അർഹമായ പരിഗണന നൽകാനോ അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഒരുക്കാനോ അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനോ നിർഭാഗ്യവശാൽ കേരളത്തിലെ രണ്ട് മുന്നണികളും തയ്യാറായിട്ടില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ശക്തൻ സ്മാരകം നവീകരിച്ച് സാംസ്‌കാരികവും വൈവിദ്ധ്യപൂർണവുമായ വികസനമെത്തിക്കാൻ കേന്ദ്രസഹായം വേണമെന്നാണ് ബിജെപി സംസ്ഥാന ഘടകം അമിത് ഷായോട് ആവശ്യപ്പെട്ടത്. തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ഒരു എംപിയും കേരളത്തിലെ സാംസ്‌കാരിക വകുപ്പോ മന്ത്രിമാരോ ശക്തൻ സ്മാരകത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അവഗണിക്കപ്പെട്ടിരുന്ന ശക്തൻ സ്മാരകം വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കൂടുതൽ അറിയുന്നതിന് അവസരം ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തൃശൂരിന്റെ ഒരു പൊതു ആവശ്യമായിട്ടാണ് ഇക്കാര്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.











Discussion about this post