കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷന് വാദം ശരിവെച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.ദിലീപിനെതിരെ പ്രഥമദൃഷ്യാ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ 50 ദിവസങ്ങളായി ദിലീപ് റിമാന്റിലാണ്.
ജാമ്യം നിഷേധിക്കാന്‍ കാരണായ മുന്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നും സിംഗില്‍ ബഞ്ച് വിലയിരുത്തി. അന്വേഷണം അതിന്റെ അവസാനഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. പ്രധാനപ്പെട്ട ചില അറസ്റ്റുകള്‍ ഇനിയും നടക്കാനുണ്ട്. മെമ്മറി കാര്‍ഡ് വിണ്ടെടുക്കേണ്ടതുണ്ട് തുടങ്ങിയ പ്രോസിക്യൂഷന് വാദങ്ങള്‍ കോടതി ശരിവച്ചു.
ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധിനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്കിയാല് സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു.
കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. 12,13 പ്രതികളാണ് ഇവ നശിപ്പിച്ചത്. അന്വേഷണവുമായി കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി സഹകരിക്കുന്നില്ല. മാത്രമല്ല അന്വേഷണം കാര്യമായി പുരോഗമിക്കുകയാണ്. അതിനാല്‍ ജാമ്യം നല്‍കേണ്ട യാതൊരു കാരണവും നിലവിലില്ല എ ന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചു.
മാത്രമല്ല കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. തന്റെ പേരിലുളള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.
അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.് ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന് നായര്‍ കോടതിയെ അറിയിച്ചിരുന്നു.
വാദത്തിനിടെ ദിലീപിനെ കിങ് ലയര്‍ ആയി പ്രോസിക്യൂഷന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി മുഖ്യപ്രതി പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോട് സംസാരിച്ചെന്നും വാദിച്ചിരുന്നു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ബി രാമന് പിള്ള മുന്നോട്ടുവച്ചത്. മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന് ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ എന്നും പ്രതിഭാഗം ചോദിച്ചു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇരുവരും ഒരേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ തുടര്‍ച്ചയായി വരുന്നത് എങ്ങനെ സ്വാഭാവികമാവും. ഇവര്‍ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന് മറുപടി നല്കി.പോലിസ് സിനിമയെ വെല്ലുന്ന കള്ളക്കഥ ചമക്കുകയാണെന്നും, ക്രിമിനലായ പ്രതി പറയുന്നത് കേട്ട് മുന്നോട്ട് പോവുന്നതെങ്ങനെയെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
Discussion about this post