സോണിയാ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷയാക്കാന്‍ ദളിത് നേതാവായ സീതാറാം കേസരിയെ വലിച്ച് പുറത്തിടുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതാറാം കേസരിയുടെ അധ്യക്ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും കോണ്‍ഗ്രസ് സമ്മതിച്ചില്ലെന്നും മോദി പറഞ്ഞു. സോണിയ ഗാന്ധിയെ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു ഇതെന്നും ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.
ഒരു കുടുംബത്തിന്റെ നാല് തലമുറ രാജ്യം ഭരിച്ചെങ്കിലും അധികാരത്തിലിരുന്നതിന്റെ ആനുകൂല്യം ആ കുടുംബത്തിന് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് അവരുടെ ഭരണം കൊണ്ട് യാതൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്തരത്തില്‍ ജനത്തിന് ഒരുപകാരവും ഇല്ലാത്തവര്‍ ഇനിയും ജനങ്ങളുടെ ആവശ്യമെല്ലാം നിറവേറ്റുമെന്നു പറയുന്നത് എങ്ങനെ വിശ്വസിക്കാനാകുമെന്നും മോദി ചോദിച്ചു.
രാജ്യത്തെ ബാങ്കുകളെ തകര്‍ത്തത് കോണ്‍ഗ്രസിന്റെ ‘ഫോണ്‍ ബാങ്കിങ്’ രീതിയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു ഫോണ്‍ കോളിന്റെ പുറത്ത് വായ്പ ലഭിക്കുന്ന ഒരു സ്ഥിതിയായിരുന്നു മുമ്പുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മമിത്രങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി മൂലം ദുരിതമനുഭവിക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങളാണെന്ന് മോദി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ മുന്പുണ്ടായിരുന്നത് റിമോട്ട് കണ്ട്രോള് കൊണ്ടു നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരായിരുന്നുവെന്ന് കുറ്റപ്പെടുത്തി. ബിജെപിയെ ഭയമുള്ള ഒരു കുടുംബത്തിന്റെ കൈകളിലായിരുന്നു പത്തു വര്‍ഷത്തോളം റിമോട്ടെന്നും മോദി പറഞ്ഞു. ഈ കുടുംബത്തിന് പുറത്തുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളിയും മോദി ആവര്‍ത്തിച്ചു.
ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 20നാണ് നടക്കുന്നത്.
Discussion about this post