തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞാലുടൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേയ്ക്ക്. ഫലം വരുന്നതിനുമുമ്പുള്ള ഇടവേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതോദ്യോഗസ്ഥർക്കൊപ്പം 10 ദിവസത്തെ വിദേശപര്യടനം നടത്തുക.
നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള സംഘവും പോകുന്നത്.ലണ്ടനിൽ കിഫ്ബി മസാലബോണ്ട് ലിസ്റ്റിങ്ങും ഇതോടൊപ്പം നടക്കും. ഇതിൽ മന്ത്രി തോമസ് ഐസക്കും പങ്കെടുക്കും.
മേയ് എട്ടു മുതൽ 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. ഒമ്പതു മുതൽ 11 വരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ നെതൽലൻഡ്സിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രളയാനന്തര പുനനിർമാണവുമായി ബന്ധപ്പെട്ട മാതൃകകൾ പരിചയപ്പെടുകയാണ് ലക്ഷ്യം. നവീകരണം, ആധുനിക കൃഷി രീതികൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ പ്രളയം കേരളത്തെ തകർത്തെറിഞ്ഞ് ഒരു വർഷം പൂർത്തായാകാൻ മൂന്ന് മാസം ശേഷിക്കുമ്പോഴും നവകേരള നിർമ്മാണം എങ്ങുമെത്തിയില്ലെന്നതും ശ്രദ്ധേയം.
Discussion about this post