തിരുവനന്തപുരം : വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുമായി കേരള സർക്കാർ. ബോബി ചെമ്മണ്ണൂരിന്റെ ‘ബോചെ ടീ’ നറുക്കെടുപ്പിനെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. ഇത്തരത്തിലുള്ള നറുക്കെടുപ്പ് അനധികൃതമാണെന്ന് ആരോപിച്ച് ലോട്ടറി വകുപ്പാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
‘ബോചെ ടീ’ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും ബോബി ചെമ്മണ്ണൂരിനെതിരെ നടപടി സ്വീകരിക്കണമെന്നും ലോട്ടറി ഡയറക്ടർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ ചില ലോട്ടറി ഏജൻസികൾ വഴിയും ‘ബോചെ ടീ’ വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് അടൂരിലെ ഒരു ലോട്ടറി ഏജൻസിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
‘ബോചെ ടീ’ വിൽപ്പന നടത്തിയതിന് അടൂർ സ്വദേശി ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചായപ്പൊടിക്കൊപ്പം സമ്മാനം വിതരണം ചെയ്തതിന് നേരത്തെ മേപ്പാടി പോലീസും ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. വയനാട് അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയെ തുടർന്നായിരുന്നു അന്ന് കേസെടുത്തിരുന്നത്.
ബോബി ചെമ്മണ്ണൂർ പുറത്തിറക്കിയിട്ടുള്ള ബോചെ ഭൂമിപത്ര എന്ന പേരിലുള്ള ചായപ്പൊടിക്കൊപ്പം ആണ് സമ്മാന കൂപ്പണുകൾ നൽകുന്നത്. ദിവസേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നതിനാൽ വലിയ സ്വീകാര്യതയാണ് ബോചെ ടീയ്ക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ ചായപ്പൊടി വില്പന ഉയർന്നതോടെ സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന വലിയ രീതിയിൽ താഴ്ന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെയാണ് ലോട്ടറി വകുപ്പ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
Discussion about this post