ആലപ്പുഴ: പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തിലും വീഴ്ച പറ്റി. അവിടെ തോമസ് ഐസക്കിന് പകരം മത്സരിക്കേണ്ടിയിരുന്നത് രാജു എബ്രഹാമായിരുന്നു.
പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. പ്രകാശ് ജാവ്ദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പിഴവുണ്ടായിട്ടില്ല. ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്നകന്ന് നിന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു.
Discussion about this post