തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേരുകൾ മാറ്റുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. പേരുകൾ മാറ്റില്ലെന്നും ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നതെന്നുമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
സബ് സെന്ററുകൾ, ഫാമിലി ഹെൽത്ത് സെന്ററുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ, അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, അർബൻ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവ ഇനി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ആയി മാറും എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇനിയും അവ ആ പേരുകളില്‍ തന്നെ അറിയപ്പെടും. ഒപ്പം ബ്രാൻഡിംഗായി ആയുഷ്മാൻ ആരോഗ്യ മന്ദിർ, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉൾപ്പെടുത്തുകയും ചെയ്യുമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
കേന്ദ്ര നിർദേശ പ്രകാരം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേര് മാറ്റില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നിർദേശം കേരളത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. എന്ത് വന്നാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ പ്രഖ്യാപനം. എന്നാൽ ഇക്കാര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ഉരുണ്ടുകളിക്കുന്നത്.
പേര് മാറ്റാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ബ്രാൻഡിംഗിൽ കേന്ദ്രം നൽകുന്ന പേരുകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സർക്കുലർ. ഇത് തന്നെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരും ചെയ്യാൻ പോകുന്നതെന്നിരിക്കെ എന്തിനായിരുന്നു അനാവശ്യ വെല്ലുവിളികൾ എന്നതാണ് ഉയരുന്ന ചോദ്യങ്ങൾ.
Discussion about this post