ഭോപ്പാൽ: 2019ലെ പൗരത്വ ഭേദഗതി നിയമ പ്രകാരം പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മൂന്ന് അപേക്ഷകർക്ക് ഇന്ത്യൻ പൗരത്വം നൽകി മധ്യപ്രദേശ് സർക്കാർ. പാകിസ്താനി അപേക്ഷകരായ സമീർ മെല്വാനി, സഞ്ജന മെല്വാനി, ബംഗ്ലാദേശി അപേക്ഷക രാഖി ദാസ് എന്നിവർക്കാണ് പൗരത്വം നൽകിയത്. ഭോപ്പാലിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നേരിട്ടാണ് ഇവർക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
പൗരത്വ ഭേദഗതി നിയമ പ്രകാരം ഇന്ത്യൻ പൗരത്വം നേടിയവരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുകയാണെന്നും, തദ്ദേശ വാസികൾ ഇവരെ സർവാത്മനാ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുമുള്ള എല്ലാ സഹായ സഹകരണങ്ങളും ആനുകൂല്യങ്ങളും മുഖ്യമന്ത്രി അവർക്ക് വാഗ്ദാനം ചെയ്തു.
ബംഗ്ലാദേശിൽ നിന്നും വന്ന് ഇന്ത്യൻ പൗരത്വം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അപേക്ഷക രാഖി ദാസ് അറിയിച്ചു. പഠനാവശ്യങ്ങൾക്ക് വേണ്ടി എട്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇന്ത്യയിൽ എത്തിയത്.
ബംഗ്ലാദേശിൽ ഹിന്ദു സ്ത്രീകൾ വിവേചനം നേരിടുന്നുണ്ട്. അവർക്ക് അവിടെ പഠിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും രാഖി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പൗരത്വം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതായി പാകിസ്താനിൽ നിന്നും വന്ന സഞ്ജന മെല്വാനി പറഞ്ഞു. സഞ്ജനയുടെ പിതാവ് പ്രദീപ് കുമാര്‍ മെല്വാനിക്ക് 2012ലാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. അന്ന് 3 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൗരത്വം ലഭിച്ചത്. എന്നാല്‍ മകള്‍ക്ക്, അപേക്ഷിച്ച് ഒരു മാസത്തിനുള്ളില്‍ പൗരത്വം ലഭിച്ചു. ഇപ്പോള്‍ തങ്ങളുടെ കുടുംബം പൂര്‍ണമായെന്ന്‍ അദ്ദേഹം പറഞ്ഞു.
Discussion about this post