രാജസ്ഥാനിലെ ആർ എസ് എസ് നിയന്ത്രണത്തിലുള്ള വിദ്യാ ഭാരതി സ്കൂളുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിൽ ഭൂരിപക്ഷവും മുസ്ലീം സമുദായത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ. പത്ത്- പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ തൊണ്ണൂറ് ശതമാനത്തിലേറെ മാർക്ക് വാങ്ങി മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത് വിദ്യാഭാരതി വിദ്യാലയങ്ങളിലെ 4513 മുസ്ലീം കുട്ടികളാണ്.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സിമ്രാൻ ബാനു എന്ന വിദ്യാർത്ഥിനി കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നേടിയത് 94.20 ശതമാനം മാർക്കാണെന്ന് വിദ്യാഭാരതി വിദ്യാലയങ്ങളുടെ മേഖലാ ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് വാധ്വ സാക്ഷ്യപ്പെടുത്തുന്നു. സിമ്രാന്റെ അനിയത്തി സീമ ബാനു കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ നേടിയത് 88.30 ശതമാനം മാർക്ക്.
നഴ്സറി ക്ലാസ് മുതൽ തന്റെ രണ്ട് പെണ്മക്കളും വിദ്യാഭാരതിയിലാണ് പഠിക്കുന്നതെന്നും അദ്ധ്യാപകരും അനദ്ധ്യാപകരും അവരെ പഠനത്തിൽ നന്നായി സഹായിക്കുന്നുവെന്നും തന്റെ മക്കൾ ആത്മവിശ്വാസമുള്ളവരായാണ് വളർന്ന് വരുന്നതെന്നും കുട്ടികളുടെ മാതാവ് രാജ് ബാനു പറയുന്നു. മക്കൾ പ്രഭാത പ്രാർത്ഥനയായ വന്ദനത്തിൽ പങ്കെടുക്കാറുണ്ടെന്നും അവർ പറഞ്ഞു.
സ്കൂളിൽ മികച്ച പഠനനിലവാരമാണുള്ളതെന്നും വിദ്യാർത്ഥികളോട് മികച്ച സമീപനമാണ് സ്കൂൾ അധികൃതർ പുലർത്തുന്നതെന്നും രക്ഷിതാക്കൾ പറയുന്നു.
തങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഭാരതീയ വിദ്യാഭ്യാസ മാതൃകയിലുള്ള വിദ്യാഭ്യാസമാണ് നൽകുന്നതെന്നും തത്ഫലമായി അവരിൽ മതേതരത്വം സ്വമേധയാ വളർന്നു വരുന്നതാണെന്നും പ്രധാന അദ്ധ്യാപികമാരായ സുരാജ് കുമാരിയും ഭഗവന്തി പാർവണിയും അഭിപ്രായപ്പെട്ടു.
‘ഞങ്ങളുടെ വിദ്യാലയങ്ങളിൽ എല്ലാ ജാതി മതങ്ങളിൽ പെട്ടവരും പഠിക്കുന്നു. ഇവിടെ മുസ്ലിം അദ്ധ്യാപകരുമുണ്ട്. ഞങ്ങൾക്ക് ഇതൊരു പുതുമയല്ല. അജ്ഞാനമെന്ന അന്ധകാരത്തെ നീക്കി വിജ്ഞാനമാകുന്ന വെളിച്ചം പരത്താനാണ് നമ്മുടെ പൂർവ്വികർ വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നത്. അവിടെ യാതൊരുവിധ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വിദ്യാലയങ്ങളിലേക്ക് വരൂ, ഇവിടെ നിങ്ങൾക്ക് ഭാരതത്തിന്റെ ഒരു ചെറു മാതൃക ദർശിക്കാൻ സാധിക്കും.’ ചുരു മേഖലയിലെ രാഷ്ട്രീയ സ്വയംസേവക സംഘം നേതാവ് ഓം പ്രകാശ് പറയുന്നു.
Discussion about this post