ഡൽഹി: ഇന്ത്യയുടെ അന്തർവാഹിനി നിർമ്മാണ പദ്ധതിയിൽ സഹകരിക്കാൻ താത്പര്യമറിയിച്ച് റഷ്യ. മോസ്കോയിൽ നടക്കുന്ന മോദി- പുതിൻ കൂടിക്കാഴ്ചയിലാണ് റഷ്യ ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യൻ നാവികസേനയുടെ പ്രൊജക്ട് 751ന്റെ ഭാഗമാകാനാണ് റഷ്യ സന്നദ്ധത അറിയിച്ചത്. നാൽപ്പതിനായിരം കോടി രൂപയുടേതാണ് പദ്ധതി.
രൂപകല്പന, മൂലരൂപ നിർമ്മിതി, നിർമ്മാണ ആശയം എന്നിവയിൽ പരസ്പര പങ്കാളിത്തത്തിനുള്ള വാഗ്ദാനമാണ് റഷ്യ മുന്നോട്ട് വെച്ചിരിക്കുന്നത്. ഡി ആർ ഡി ഒ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയും നിർമ്മാണ പുരോഗതിയും അംഗീകരിക്കുന്നതായും റഷ്യ വ്യക്തമാക്കി.
ഇന്ത്യയുമായി 14.5 ബില്ല്യൺ ഡോളറിന്റെ കരാറാണ് റഷ്യ ആയുധ മേഖലയിൽ ഒപ്പു വെച്ചിരിക്കുന്നത്. ഇത് നിർണ്ണായകമായ തീരുമാനമാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ മാനങ്ങൾ താണ്ടിയിരിക്കുകയാണെന്നും റഷ്യൻ സൈനിക വക്താവ് ദിമിത്രി ഷുഗയേവ് വ്യക്തമാക്കി.
ആയുധ സഹകരണമുൾപ്പെടെ പതിനാല് കരാറുകളിൽ നരേന്ദ്ര മോദിയും വ്ളാഡിമർ പുടിനും ഒപ്പുവെച്ചു. ഊർജ്ജ മേഖലയിൽ നാലും സാമ്പത്തിക മേഖലയിൽ അഞ്ചും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ രണ്ടും റഷ്യൻ നിർമ്മിത ആയുധങ്ങളുടെ ഇതര ഭാഗങ്ങങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു നിർണ്ണായക കരാറിലും ഇരു രാഷ്ട്ര തലവന്മാരും ഒപ്പുവെച്ചു.
റഷ്യയുമായി സുദീർഘമായ കരാറുകളിൽ ഇന്ത്യ ഒപ്പിട്ടതും ആയുധ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതും ആശങ്കയോടെയാണ് പാകിസ്ഥാൻ നോക്കിക്കാണുന്നത്.
Discussion about this post