ബാബാ രാംദേവിനെ അപകീർത്തിപ്പെടുന്ന വീഡിയൊ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് നിർദ്ദേശം.ഡൽഹി ഹൈക്കോടതിയുടേതാണ്
നിർദ്ദേശം. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യൂ ട്യൂബ് അധികൃതർക്കാണ് ഡൽഹി ഹൈക്കോടതി നിർദേശം നൽകിയത്. ജസ്റ്റിസ് പ്രതിഭ എം സിംഗാണ് നിർദേശം നല്‍കിയത്.
അപകീർത്തികരമായ പോസ്റ്റുകൾക്ക് ജിയോ ബ്ലോക്കിംഗ് സംവിധാനം ഏർപ്പെടുത്തേണ്ടത് ആലോചിക്കണം. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം അപകീർത്തി ഉള്ളടക്കം തടയണം. തെറ്റായ വിവരങ്ങളും അപകീർത്തിപ്പെടുത്തുന്ന വിവരങ്ങളും ആർക്കും ലഭ്യമാകരുത്. ഇതിനുള്ള ഉത്തരവാദിത്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്കാണെന്നുംജഡ്ജി വ്യക്തമാക്കി.
സാങ്കേതിക വിദ്യയും നിയമവും തമ്മിലുള്ള അന്തരം വലിയതാണ്. നിയമം ആമയുടെ വേഗത്തില്‍ പോകുമ്പോള്‍ സാങ്കേതിക വിദ്യ കുതിച്ച് പായുകയാണ്. ഐടി നിയമത്തിലെ വകുപ്പുകൾ കോടതി ഉത്തരവുകൾ ഉറപ്പുവരുത്തി ഫലവത്താക്കണമെന്നും കോടതി വ്യക്തമാക്കി. 79(3)(ബി) വകുപ്പ് പ്രകാരം അപകീർത്തികരമായതും തെറ്റായതുമായ വിവരങ്ങൾ നീക്കം ചെയ്യണമെന്നതിന് അർത്ഥം, ഇന്ത്യയിൽ മാത്രമല്ല എല്ലായിടത്തുമാണെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം വിവരങ്ങളുടെ ഉത്ഭവ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്യണം. ഇന്ത്യയിൽ നിന്നുള്ള കമ്പ്യൂട്ടറിൽനിന്ന് പ്രചരിച്ച ഇത്തരം പോസ്റ്റുകൾക്ക് ആഗോളതലത്തിൽ നീക്കം ചെയ്യണം. ബാബാ രാംദേവ് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ്.
അതേസമയം, ഇന്ത്യയിൽ പ്രചരിക്കുന്ന അപകീർത്തി ഉള്ളടക്കം തടയാൻ നടപടി സ്വീകരിക്കുമെന്ന് സോഷ്യൽമീഡിയ അധികൃതർ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രചരിക്കുന്ന യുആർഎൽ നിരോധിക്കും. എന്നാൽ, ലോകത്താകമാനം തടയണമെന്ന നിർദേശത്തെ അവർ എതിർത്തു.
Discussion about this post