ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോറയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. വെടിവയ്പിൽ രണ്ട് ഭീകരരെ സേന വധിച്ചു. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ജമ്മു കശ്മീർ പോലീസ്, ആർമി, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.
വാൻപോറയിൽ തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസ്, കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം രാത്രിയിലാണ് തിരച്ചിൽ ആരംഭിച്ചത്.
സംയുക്ത സേന സംഘത്തിന് നേരെ പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിവക്കുകയായിരുന്നു. തുടർന്ന് സംയുക്ത സേന ശക്തമായി നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ ഈ പ്രദേശത്ത് നിർത്തി വെച്ചു.
രണ്ട്, മൂന്ന് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായി മുതിർന്ന ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. അവർ കുടുങ്ങിക്കിടക്കുകയാണെന്നും എന്നാൽ ഓപ്പറേഷൻ അവസാനിച്ചുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥ നമ്പർ സ്ഥിരീകരിക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post