തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് പട്ടികയിൽ 77ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതിന്റെ മനോവിഷമം അനുവിനെ വേട്ടയാടിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. റാങ്ക് പട്ടിക റദ്ദാക്കിയത് അനുവിനെ മാനസികമായി അത്രമേൽ തകർത്തിരുന്നു.
മകൻ ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായി രക്തസാക്ഷിത്വം വരിച്ചെങ്കിലും ഇന്നും സർക്കാരിന്റെയും പഞ്ചായത്തിന്റെയും പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വരികയാണ് അനുവിന്റെ അച്ഛൻ സുകുമാരൻ നായരും അമ്മ ദേവകിയും. അനുവിന്റെ മരണത്തിന് ശേഷം പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പിതാവ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മകന്റെ മരണത്തെ പോലും എം എൽ എ പരിഹസിച്ചെന്നും അദ്ദേഹം പരാതിപ്പെടുന്നു.
പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഇടത്പക്ഷ സർക്കാർ കാണിക്കുന്ന കടുത്ത അനാസ്ഥയും പിൻവാതിൽ നിയമനങ്ങളിൽ കാണിക്കുന്ന അതിരു കവിഞ്ഞ ശുഷ്കാന്തിയും കേരളീയ സമൂഹം ചർച്ച ചെയ്ത നാളുകളിലാണ്, റാങ്ക് പട്ടികയിൽ പേര് വരുന്ന എല്ലാവർക്കും ജോലി നൽകാൻ കഴിയില്ലെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത്. കോടിയേരിയുടെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാവാം അനുവിന്റെ ചൂടാറാത്ത മൃതദേഹത്തിന് മുന്നിൽ നിന്ന്, “പഠിച്ച എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ“ എന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞത്.
എം എൽ എയുടെ അനവസരത്തിലുള്ള വാക്കുകൾക്കെതിരെ യുവമോർച്ച അടക്കമുള്ള യുവജന സംഘടനകൾ അന്നേ പ്രതികരിച്ചിരുന്നു. ആ വാക്കുകൾ വല്ലാത്ത വേദനയായിരുന്നുവെന്ന് അനുവിന്റെ മാതാപിതാക്കൾ നിറമിഴികളോടെ പറയുന്നു.
പഠിച്ച എല്ലാവർക്കും ജോലി നൽകേണ്ട, റാങ്ക് പട്ടികയിൽ വരുന്ന എല്ലാവർക്കും ജോലി നൽകേണ്ട, അപേക്ഷ ക്ഷണിച്ച ഒഴിവുകളിലേക്കെങ്കിലും ജോലി നൽകാനുള്ള ധാർമ്മികത സർക്കാർ കാണിക്കണമെന്ന് എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുപ്പത്തിയൊൻപത് വയസ്സുകാരി അനിത പറയുന്നു. ക്ലറിക്കൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അംഗമാണ് പ്രായപരിധി കഴിഞ്ഞ് ഹതാശയായി നിൽക്കുന്ന അനിത. വാട്ടർ അതോറിറ്റിയിലും പി ഡബ്ലിയു ഡിയിലുമടക്കം ആശ്രിത നിയമനത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരാൻ ശ്രമിച്ച സംഘടനയാണ് ക്ളറിക്കൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.
‘എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന് വയ്യ, സോറി.‘ ഇങ്ങനെ ഒരു കുറിപ്പെഴുതി വെച്ചാണ് രാവുകളെ പകലുകളാക്കി പഠിച്ച് പരീക്ഷയെഴുതി ശോഭനമായ ഭാവി സ്വപ്നം കണ്ട ഒരു യുവാവ് ഓണനാളിൽ സ്വയം ഒടുങ്ങിയത്. ഹാഷ്ടാഗ് ക്യാമ്പയിനുകളും പ്രതിഷേധ പ്രകടനങ്ങളും പോലും പേരിൽ മാത്രം ഒതുങ്ങി അനു വിസ്മൃതനാകുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹിറ്റ്ലർ മീശ മിനുക്കി പി എസ് സി തമ്പുരാൻ ആജ്ഞാപിക്കുന്നു. യോഗ്യരായ, അർഹരായ, അർദ്ധ പട്ടിണിക്കാരായ ഉദ്യോഗാർത്ഥികളെ നോക്കി കൊഞ്ഞനം കുത്തി സ്വപ്ന സുരേഷുമാരും ശിവരഞ്ജിത്തുമാരും നസീമുമാരും വിലസുന്നു.
പാൽ സൊസൈറ്റികളും സഹകരണ ബാങ്കുകളും കടന്ന് പൊലീസ് ഡിപ്പാർട്ട്മെന്റിലും നയതന്ത്ര ഇടനാഴികളിലും വരെ പാർട്ടിക്കാർ ലക്ഷങ്ങൾ ശമ്പളം വാങ്ങി അഴിമതികൾ കൊഴുപ്പിക്കുമ്പോൾ കാരക്കോണം തട്ടിട്ടമ്പലത്തെ സുകുമാരൻ നായരും ദേവകി അമ്മയും മലയാളിയുടെ ഓണക്കാഴ്ചയുടെ ബാകിപത്രമാകുന്നു.
Discussion about this post