ഡൽഹി : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നത് കേന്ദ്ര സർക്കാർ പരിശോധിക്കും. ഈ വിവരങ്ങൾ അന്വേഷിച്ചു വിലയിരുത്തി യഥാസമയം റിപ്പോർട്ട് നൽകാനുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഏല്പിച്ചിട്ടുണ്ട്.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കം പ്രധാനികളായ 10,000 ഇന്ത്യക്കാരെ ചൈന സർക്കാരുമായി അടുപ്പമുള്ള സയൻസ് ആൻഡ് ടെക്നോളജിയെന്ന സ്ഥാപനം നിരീക്ഷിക്കുന്നുവെന്ന വാർത്ത ഇന്നലെ ഒരു ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ സുപ്രീംകോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ പ്രമുഖരായ പലരും ഈ പതിനായിരം പേരിൽ ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പുകളടക്കം നിരവധി ഇന്ത്യൻ സംരംഭങ്ങളും ചൈനീസ് നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങൾ അടക്കം നിരവധി വഴികൾ ഇതിനായി ചൈന ഉപയോഗിക്കുന്നുവെന്നാണ് പത്രം പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ട്. ആഭ്യന്തര സുരക്ഷ സംബന്ധിക്കുന്ന പ്രശ്നമായതിനാലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് തന്നെ നേരിട്ട് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
Discussion about this post