ചെന്നൈ: സൂപ്പർ താരം രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന നൽകി രജനി മക്കൾ മൻട്രം. ജില്ലകളിൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് രജനി മക്കൾ മൻട്രം ശിൽപശാലകൾ ആരംഭിച്ചു. തഞ്ചാവൂരിൽ നടന്ന ആദ്യ ശിൽപശാലയിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ പങ്കെടുത്തു.
രജനി മക്കൾ മൻട്രം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണു ക്ലാസുകൾ പുരോഗമിക്കുന്നത്. പാർട്ടിയുടെ നയം, രജനീകാന്തിന്റെ പ്രഖ്യാപിത നയമായ ആത്മീയ രാഷ്ട്രീയത്തിന്റെ നിർവചനം തുടങ്ങിയ കാര്യങ്ങളാണു ശിൽപശാലകളിൽ വിശദീകരിക്കുന്നത്.
രജനിയുടെ പാർട്ടി പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം പിന്നീട് വിശദീകരണമുണ്ടായില്ല. എന്നാൽ, അണിയറയിൽ മക്കൾ മൻട്രം ഭാരവാഹികളുമായി രജനി മുടക്കമില്ലാതെ ചർച്ചകൾ നടത്തി. പാർട്ടി പ്രഖ്യാപനമെന്ന ലക്ഷ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നു തന്നെയാണു താരവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. രജനി മക്കൾ മൻട്രത്തിനു സംസ്ഥാനമെമ്പാടും സംഘടനാ സംവിധാനമായെന്നും ഇനി പാർട്ടി പ്രഖ്യാപനം ഔപചാരികം മാത്രമാണെന്നുമാണു അവരുടെ വാദം. പാർട്ടി പ്രഖ്യാപിച്ചാൽ ഉടൻ പ്രവർത്തനം തുടങ്ങാവുന്ന രീതിയിൽ സംഘടനാ സജ്ജമാണെന്നു അവർ ചൂണ്ടിക്കാട്ടി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു മൽസരിക്കുമെന്നു 2018 പുതുവത്സര തലേന്നാണു രജനീകാന്ത് പ്രഖ്യാപിച്ചത്. പിന്നീട് പല തവണ മക്കൾ മൻട്രം ഭാരവാഹികളെയും ആരാധകരെയും കണ്ടെങ്കിലും പാർട്ടി പ്രഖ്യാപനമുണ്ടായില്ല.
Discussion about this post