കൊൽക്കത്ത: രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അഞ്ചാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ നിയന്ത്രിതമായ ചടങ്ങുകളോടെ ദുർഗ്ഗാപൂജ നടത്താമെന്ന് കോടതി. മുന്നൂറ് ചതുരശ്ര മീറ്റർ വരെയുള്ള പന്തലുകളിൽ ചടങ്ങുകൾക്കായി 45 പേർക്ക് പ്രവേശനം അനുവദിക്കാമെന്ന് കൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ചെറിയ പന്തലുകളിൽ എട്ട് പേർക്ക് വരെ പ്രവേശിക്കാം. ഇതുമായി ബന്ധപ്പെട്ട പട്ടിക എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് പന്തലുകൾക്ക് പുറത്ത് പ്രദർശിപ്പിക്കണമെന്നും കോടതി അറിയിച്ചു.
പൂജാകേന്ദ്രങ്ങൾ പ്രവേശന നിരോധിത മേഖലകളായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരെ ദുർഗ്ഗാ പൂജയുടെ സംഘാടകർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായക വിധി. നിയന്ത്രണങ്ങളോടെ വാദ്യമേളങ്ങൾ അനുവദിക്കാവുന്നതാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.
അതേസമയം ദുർഗ്ഗാപൂജയുടെ ചടങ്ങുകളായ അഞ്ജലി, സിന്ദൂർ ഖേല എന്നിവ നടത്താൻ അനുവാദമില്ല. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവണം പരിപാടികളെന്നും കൽക്കത്ത ഹൈക്കോടതി സംഘാടകർക്ക് നിർദ്ദേശം നൽകി.
Discussion about this post