ഡൽഹി: കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് ബ്രിട്ടീഷ് നിക്ഷേപക ബാങ്കായ ബാർക്ലെയ്സ്. ബാർക്ലെയ്സ് പ്രവചിച്ചിരിക്കുന്നത് 2022-ഓടെ രാജ്യം 8.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ്. നേരത്തെ 7 ശതമാനം സാമ്പത്തിക വളർച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നാണ് ബാർക്ലെയ്സ് പ്രവചിച്ചിരുന്നത്.
പുതിയ പ്രവചനം രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. മാത്രമല്ല, ഇതിൽ നിന്നും കൊറോണയെ തുടർന്ന് വൻ തിരിച്ചടി നേരിട്ട സമ്പദ്വ്യവസ്ഥയെ ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ ഫലം കാണുന്നുവെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം പുറത്തുവിട്ട ബാർക്ലയേഴ്സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം പൂജ്യമായി താഴുമെന്നും 2022-ൽ ഏഴ് ശതമാനം സാമ്പത്തിക വളർച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നുമാണ്.
ഈ പ്രവചനമാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഭാവിയിൽ ഫലപ്രദമായ വാക്സിൻ വരുമെന്ന പ്രതീക്ഷ സാമ്പത്തിക രംഗത്തിന് ഉണർവേകുമെന്ന് ബാർക്ലെയ്സ് വിലയിരുത്തുന്നു.
Discussion about this post