ന്യൂഡൽഹി: രാജ്യമൊട്ടാകെയുള്ള വാക്സിൻ വിതരണത്തിന് മൊബൈൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5ജി സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ ഇന്ത്യ, വികസനത്തിൽ കുതിച്ചുചാട്ടം നടത്തുമെന്നും ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇത്രയും പെട്ടെന്ന് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലാനും സ്വാധീനം ചെലുത്താനും കാരണം മൊബൈൽ സാങ്കേതികവിദ്യയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ കാലത്ത് പാവങ്ങൾക്കും അവശതയനുഭവിക്കുന്നവർക്കും സഹായങ്ങളെത്തിക്കാനും സാങ്കേതികവിദ്യ ഒരുപാട് ഉപകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
നേരിട്ട് സ്പർശനമില്ലാതെയുള്ള സ്റ്റേഷൻ ട്രാൻസാക്ഷനുകൾ മഹാമാരിയുടെ കാലഘട്ടത്തിൽ ഫലപ്രദമാണെന്ന് പറഞ്ഞ മോദി, സാങ്കേതികവിദ്യയുടെ സഹായത്താൽ വാക്സിൻ വിതരണവും ഫലപ്രദമായി നമ്മൾ നടപ്പിലാക്കുമെന്നും ആഹ്വാനം ചെയ്തു. അസ്ട്രാ സേനക്ക, ഫൈസർ, ഭാരത് ബയോട്ടക് എന്നീ മൂന്ന് വാക്സിൻ നിർമാതാക്കളും അടിയന്തര അനുമതി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ച കാര്യം പ്രധാനമന്ത്രി ജനങ്ങളോട് പങ്കു വെച്ചു.
Discussion about this post