കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കഴിഞ്ഞ 24 മണിക്കൂറിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ തൃണമൂൽ കോൺഗ്രസിന് ആശങ്ക. ഭാരതീയ ജനതാ പാർട്ടിയെ നേരിടുന്നതിൽ തൃണമൂൽ കോൺഗ്രസ് നിസ്സഹായരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ബിജെപിയെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണയ്ക്കണമെന്ന് ടിഎംസി കോൺഗ്രസിനോടും ഇടതുപാർട്ടികളോടും അഭ്യർത്ഥിച്ചതിന്റെ കാരണം ഇതാണെന്നും വിലയിരുത്തുന്നു. കോൺഗ്രസ് ഒരു പടി കൂടി മുന്നോട്ട് പോയി തൃണമൂൽ വീണ്ടും കോൺഗ്രസിൽ ലയിക്കണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്.
ടിഎംസി എംപി സൗഗാത റോയിയുടെ പ്രസ്താവനയാണ് ബംഗാളിലെ രാഷ്ട്രീയ രംഗത്തെ ചൂടുപിടിപ്പിച്ചത്.ഇടതുമുന്നണിയും കോൺഗ്രസും യഥാർത്ഥത്തിൽ ബിജെപിക്കെതിരാണെങ്കിൽ ബിജെപിയെ നേരിടാൻ മമത ബാനർജിയെ പിന്തുണയ്ക്കണമെന്ന് സൗഗത് റോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമാണ് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കരുത്തിന് കാരണം ഭരണകക്ഷിയായ തൃണമൂലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ആദിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. ടിഎംസിയുമായുള്ള സഖ്യത്തിൽ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ എംഎൽഎമാരെ പാർട്ടിയിലേക്ക് കാശ് കൊടുത്തു വാങ്ങുകയായിരുന്നു ടിഎംസി ചെയ്തത്. എന്തുകൊണ്ടാണ് ടിഎംസി ഇപ്പോൾ സഖ്യത്തിൽ താൽപ്പര്യപ്പെടുന്നത്.
മമത ബാനർജി ബിജെപിക്കെതിരെ പോരാടാൻ തയ്യാറാണെങ്കിൽ, അവർ കോൺഗ്രസിൽ ചേരണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയതയ്ക്കെതിരെ പോരാടാനുള്ള രാജ്യവ്യാപക വേദി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ടിഎംസി സഖ്യത്തിന് വഴങ്ങുന്നതിനോട് സിപിഎമ്മും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. സൗഗാത റോയിയുടെ പ്രസ്താവനയിൽ സിപിഎം മുതിർന്ന നേതാവ് സുജൻ ചക്രബർത്തി വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ഇടതുമുന്നണിയെയും കോൺഗ്രസിനെയും നിസ്സാര രാഷ്ട്രീയ ശക്തികളായി ടിഎംസി വിശേഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, ഇപ്പോൾ അവരുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യമില്ല.
Discussion about this post